ദോഹ: പൂക്കളങ്ങളും ഓണക്കളികളും പുലികളിയും സദ്യയുമെല്ലാമായി അത്തം മുതൽ പത്തുനാൾ നീളുന്ന ആഘോഷമാണ് മലയാളിക്കെന്നും ഓണം. നാട്ടിലും വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും ഓണാഘോഷത്തിന്റെ തിരക്കിലാണ്. നാട്ടിലെ സ്കൂളുകളും കോളജുകളും ഓണാവധിക്കായി അടച്ചു.
വിവിധ സ്വകാര്യ ഓഫിസുകളും ഗവൺമെന്റ് സ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളും ക്ലബുകളും ഓരോ ദിവസവും ഓണാഘോഷം കളറാക്കുകയാണ്. പ്രവാസി മലയാളികളുടെ ആ ഓർമകളെ ഒരിക്കൽകൂടി തിരികെകൊണ്ടുവരാൻ ഖത്തറിലെ വിവിധ കൂട്ടായ്മകൾ ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളും കൂട്ടായ്മകളും ഇവന്റ് മാനേജ്മെന്റുകളും ഓണാഘോഷം പൊടിപൊടിക്കാൻ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. പൂക്കളമിടൽ, പായസ മത്സരം, സ്റ്റേജ് ഷോ എന്നിവയൊരുക്കി പ്രവാസലോകത്തെ ഓണാഘോഷം പൊടിപൊടിക്കാനൊരുങ്ങുകയാണ് മലയാളി കൂട്ടായ്മകൾ. സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ചയാണ് തിരുവോണം. ഖത്തറിൽ വാരാന്ത്യ അവധി ദിവസമായതിനാൽ എല്ലാ മലയാളികൾക്കും കുടുംബത്തോടൊപ്പവും സൃഹൃത്തുക്കളോടൊപ്പവും ഓണമാഘോഷിക്കാം.
പൂക്കളവും പൂവിളിയുമെല്ലാം ഓർമകളായി കൊണ്ടുനടക്കുന്ന പ്രവാസികളെ ഓണമെത്തിയെന്ന് അറിയിക്കുന്നത് വിപണിയിലെ ബഹളമാണ്. ദോഹയിലെ വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ ഓണപ്പുടവകളും പച്ചക്കറികളും മറ്റ് ഗൃഹോപകരണ -ഇലക്ട്രിക് സാധനങ്ങളും ഒരുക്കി വിപണി സജീവമാണ്.
സദ്യ കഴിക്കാനുള്ള വാഴയില മുതൽ പച്ചക്കറികളും പൂക്കളത്തിനുള്ള മല്ലിയും ജമന്തിയും ഉൾപ്പെടെ പൂക്കളുമായും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണച്ചന്തയും തകൃതിയാണ്.
വെണ്ട, പാവക്ക, ബീറ്റ്റൂട്ട്, പടവലങ്ങ, മത്തങ്ങ, വെള്ളരിക്ക, പയര്‍, പച്ചക്കായ, മുരിങ്ങ തുടങ്ങി സകല പച്ചക്കറികളും ഓണ ച്ചന്തകളിലുണ്ട്. അവധി ദിനമായ വെള്ളി, ശനി ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.