ദോഹ: ഇപ്പോൾ നിങ്ങൾ ചെറുപ്പത്തിൻെറ ആവേശക്കാഴ്ചകളിലായിരിക്കാം, ദിവസവും ആഴ്ചകളും മാസങ്ങളും വർഷങ്ങളും അതിവേഗം പായുകയാണ്. വാർധക്യം നിങ്ങളെയും തേടി വരും. അതൊരു യാഥാർഥ്യമാണ്. അന്ന് നിങ്ങൾക്കീ ചടുലതയും ആവേശവുമുണ്ടാകില്ല. വയസ്സായതിൻെറ ബലഹീനതകൾ നിങ്ങളെയും വട്ടമിടും.
ഇക്കാരണങ്ങളാലാണ് 'ദി സൗണ്ട് ഓഫ് ഏജ്' എന്ന ഹ്രസ്വചിത്രം സമൂഹത്തിനുള്ള ഉണർത്തുപാട്ടാകുന്നത്. വാർധക്യത്തിൽ മാതാപിതാക്കൾ നേരിടുന്ന അവഗണനയിലൂടെ ജീവിതത്തിൻെറ നശ്വരത ഓർമപ്പെടുത്തുകയാണ് ചിത്രം. നീസ്ട്രീം, റൂട്ട്സ് (NEESTREAM, ROOTS) എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. 30 മിനുട്ടാണ് ദൈർഘ്യം.
പാർവതി പ്രൊഡക്ഷന്സിൻെറ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആേൻറാ കെ, മാമ്പ്ര ഫൗണ്ടേഷനും ചേർന്നാണ് നിർമാണം. സുരേന്ദ്രൻ വാഴക്കാട് ഏറെ കാലമായി ഖത്തർ പ്രവാസിയാണ്. നവാഗതനായ ജിജോ ജോര്‍ജ് ആണ് തിരക്കഥയും സംവിധാനവും.
വാർധക്യത്തോടുള്ള യുവത്വത്തിെൻറ സമീപനവും മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹവും അനുഭാവവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് 'ദി സൗണ്ട് ഓഫ് ഏജ്' പറയുന്നത്. പ്രമുഖ നടി മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാൽ, എഡിറ്റിങ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കൺട്രോളർ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയറ്റ് ഡയറക്ടര്‍ ഷാജന്‍ എസ്. കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകർ, പരസ്യകല ആര്‍ട്ടോ കോര്‍പ്സ്. ഇതിനകം നിരവധി പേരാണ് ചിത്രം കണ്ടിരിക്കുന്നത്. https://neestream.com/, http://rootsvideo.com എന്നീ ലിങ്കിലൂടെ ചിത്രം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.