കൂട്ടുകാരുമൊത്ത് ബീച്ചിൽ ബാർബിക്യൂവിനുള്ള സജ്ജീകരണങ്ങൾക്കിടെ
മഴ തേടിയുള്ള യാത്രകൾ പ്രവാസ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളിലൊന്നാണ്. മഴക്കൊപ്പം പെയ്തിറങ്ങുന്ന നാട്ടിലെ ഓർമകളിൽ നനയുന്നതിന്റെ സുഖം ഒന്നുവേറെ. മണലാരണ്യത്തിൽ വല്ലപ്പോഴും വിരുന്നെത്തുന്ന മഴയെ വാരിപ്പിടിക്കുംമുമ്പേ തെന്നിമാറുന്നതാണ് പതിവ്. ആഘോഷമായലിയും മുമ്പേ അത് കെട്ടടങ്ങും. എന്നാൽ, കഴിഞ്ഞ ദിവസം ആ പതിവുകൾ തെറ്റിയതിന്റെ സന്തോഷമായിരുന്നു മനസ്സിൽ. ഒരുവർഷം കൊള്ളേണ്ട മഴ ഒറ്റദിവസം കൊണ്ട് നനഞ്ഞു തീർത്തതിന്റെ വല്ലാത്ത സുഖം.
വെള്ളിയാഴ്ച രാവിലെ 10നാണ് ദോഹയിൽനിന്ന് അൽ ഗാരിയക്ക് പുറപ്പെടുന്നത്. ബാർബിക്യൂവും മജ്ബൂസുമൊക്കെയായി അവധിദിനത്തിൽ രുചിയും യാത്രയുമൊക്കെ ചേർന്ന വമ്പൻ പ്ലാനിങ്ങായിരുന്നു മനസ്സിൽ. കേരള റെയിൻ ഫോർകാസ്റ്റർ ഗ്രൂപ്പിൽ മഴക്കാഴ്ചകളിലേക്കുള്ള ഞങ്ങളുടെ ‘കമാൻഡർ’ കെ.പി. സജ്ജാദിന്റെ അറിയിപ്പുകൾ വന്നുകൊണ്ടിരുന്നു. തകർത്തുപെയ്യാൻ മഴ ഉടനെത്തുമെന്ന അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു. അതു തെറ്റിയില്ല. ഷമാൽ റോഡിലൂടെ യാത്രതുടങ്ങി ഏകദേശം ദുഹൈൽ ബ്രിഡ്ജ് എത്തിയപ്പോൾ മഴ തുടങ്ങി.
പതിയെ ശക്തികൂടിയ മഴ എക്സിറ്റ് 16 എത്തിയപ്പോൾ ശരിക്കും പേമാരിയായി. പിന്നീടങ്ങോട്ട് 40 കി മി. സ്പീഡിൽ ആയി യാത്ര. ഇടക്കൊക്കെ വഴിയിൽ ചിലയിടത്ത് ആക്സിഡന്റ് നടന്നതിന്റെ ‘ബാക്കിപത്രങ്ങൾ’ കാണാമായിരുന്നു. കനത്ത മഴയെ അവഗണിച്ച അതിവേഗമാകണം അതിന് വഴിയൊരുക്കിട്ടുണ്ടാവുകയെന്ന് ആദ്യമേ കണക്കുകൂട്ടി. രണ്ട് മണിക്കൂറത്തെ സാഹസിക ഡ്രൈവിനുശേഷം ഞങ്ങൾ ബീച്ചിലെത്തി. ബാർബിക്യൂവിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിത്തുടങ്ങി. കൂടിയും കുറഞ്ഞും മഴ തുടർന്ന് കൊണ്ടേയിരുന്നു. രസകരമായ അനുഭവമായിരുന്നു അത്.
എന്നാൽ, ശക്തമായ കാറ്റും ഒപ്പം ആഞ്ഞടിക്കാൻ തുടങ്ങിയോടെ ബാർബിക്യൂ തയാറാക്കൽ വലിയ ഒരു വെല്ലുവിളിയായി. സൈഡ് കവറിങ് ഇല്ലാത്ത ഒരു ടെന്റിനുള്ളിൽ നിന്ന് മണിക്കൂറുകൾ കാറ്റിനോടും മഴയോടും മല്ലിട്ടുകൊണ്ട് ഞങ്ങൾ ഭക്ഷണം റെഡിയാക്കി. അതിനിടക്ക് ശക്തിയായി വീശിയ ഒരു കാറ്റിൽ ടെന്റ് പാറിപ്പോയി. പിന്നെ മഴയിൽ നനഞ്ഞുകൊണ്ടായിരുന്നു ബാക്കിയുള്ള കാര്യങ്ങൾ. മഴയത്ത് ഭക്ഷണം കഴിച്ച് കഴിഞ്ഞ് തിരിച്ച് ദോഹയിലെത്തിയപ്പോൾ സമയം 4.30. മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയായിരുന്നു. 14 വർഷത്തെ ഖത്തർജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. ആറു മണിക്കൂർ നിലക്കാത്ത മഴ. കമാൻഡറുടെ ‘സ്കെച്ച്’- തകർത്തുപെയ്ത മഴയെപ്പോലെ അതും വലിയൊരു അതിശയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.