ദോഹ: അവരുടെ സ്വപ്നങ്ങൾ പൂവണിയണമെന്ന് ഞങ്ങൾ അത്രേമൽ ആഗ്രഹിച്ചിരുന്നു. ഒരു പ്രതിസന്ധിയിലും അവർ തനിച്ചാകരുതെന്നും തളരരുതെന്നും ഞങ്ങൾക്ക് നിർബന്ധവുമുണ്ടായിരുന്നു. അതിനാൽ അവർ ഉറങ്ങുേമ്പാൾ ഞങ്ങൾ ആ ലക്ഷ്യത്തിലേക്കായി ഉണർന്നിരുന്നു, എപ്പോഴും. കോവിഡ് രോഗം ജീവിതം കീഴ്മേൽ മറിച്ചപ്പോൾ പ്രവാസത്തിൽ നിന്ന് തിരിച്ചുപോകണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഞങ്ങൾ തുടക്കം മുതൽ കൂെട നിന്നു. അങ്ങിനെയാണ് ഗൾഫ്മാധ്യമവും മീഡിയാവണും ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതി തയാറാക്കിയത്. സഹായമനസ്കരുടെ അകംനിറഞ്ഞ പിന്തുണയും കൂടിയായപ്പോൾ അത് വളർന്നുപന്തലിച്ചു. ഇപ്പോഴിതാ പദ്ധതിക്ക് കീഴിൽ ഖത്തറിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനവും ശനിയാഴ്ച പറന്നുയർന്നു.
കുഞ്ഞുങ്ങളടക്കം 171 യാത്രക്കാർ. ഇനി നാടിൻെറ പച്ചപ്പിലവർ മനസും ശരീരവും തണുപ്പിക്കും. തങ്ങൾക്കും നാടിനും നല്ല ജീവിതം സമ്മാനിച്ച പ്രവാസത്തിലേക്കവർ വീണ്ടും മടങ്ങിയെത്തും. വിമാനത്തിലിരുന്നവർ അയച്ച സന്ദേശങ്ങളിലെല്ലാം ഞങ്ങൾക്കുള്ള പ്രാർഥനകളായിരുന്നു, അത് മാത്രം മതി മുന്നോട്ടുള്ള പ്രയാണത്തിൽ ഞങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാൻ.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ ഇൻഡിഗോ വിമാനം ദോഹ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നത്. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് ആണ് ഔദ്യോഗിക നടപടികൾക്ക് സഹായിച്ചത്.
യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും വെള്ളിയാഴ്ച രാത്രിയോടെ തന്നെ പൂർത്തീകരിച്ചിരുന്നു. നേരത്തേ തന്നെ ടിക്കറ്റുകളും നൽകി. ശനിയാഴ്ച രാവിലെ ആറ് മണിക്ക് തന്നെ യാത്രക്കാർ വിമാനത്താവളത്തിലെത്തി. ഈത്തപ്പഴം, സ് നാക്സ്, കുടിവെള്ളം, മാസ്ക്, സാനിറ്റൈസർ, പേന തുടങ്ങിയവ അടങ്ങിയ കിറ്റും യാത്രക്കാർക്കെല്ലാം നൽകി. യാത്രയയപ്പ് ചടങ്ങ് ഗൾഫ്മാധ്യമംമീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. ഏറെ സന്തോഷം നൽകുന്ന നിമിഷമാണിതെന്നും ഇതിനകം നിരവധി പ്രവാസികളെയാണ് പദ്ധതിക്ക് കീഴിൽ സൗജന്യമായി നാട്ടിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മപരിശോധനക്ക് ശേഷമാണ് തീർത്തും അർഹരായവരെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അംഗങ്ങളായ നാസർ വേളം, അഡ്വ. മുഹമ്മദ് ഇക്ബാൽ, അസ്ഹർ അലി, നാസർ ആലുവ, ഷാഫി എ.എം, അബ്ദുൽ ഗഫൂർ എ.ആർ, ഹനീഫ, ഗൾഫ്മാധ്യമം മാർക്കറ്റിങ് ആൻറ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, ബ്യൂറോ ചീഫ് ഒ. മുസ്തഫ, മീഡിയാവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമ്മേൽ, ബ്യൂറോ ചീഫ് പി.സി. സൈഫുദ്ദീൻ, അമീർ അലി, നബീൽ മാരാത്ത് എന്നിവർ പങ്കെടുത്തു.
ഇതിനകം പദ്ധതിക്ക് കീഴിൽ ഖത്തറിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിലും വിവിധ ചാർട്ടേർഡ് വിമാനങ്ങളിലുമായി ആകെ 158 പേരെയാണ് സൗജന്യമായി നാട്ടിലെത്തിച്ചത്. ഇന്ന് പറന്ന വിമാനത്തിലെ 171 പേരും ചേരുന്നതോടെ പദ്ധതിക്ക് കീഴിൽ നാട്ടിലെത്തുന്നവരുടെ എണ്ണം 329 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.