ദോഹ: മിഡിലീസ്റ്റിൽ ഉടലെടുത്ത രാഷ്ട്രീയ തർക്കങ്ങളും മറ്റു ആശങ്കാജനകമായ സാഹച ര്യങ്ങളും ഖത്തർ എയർവേയ്സിനെ ബാധിച്ചില്ലെന്ന് ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ. മേഖലയിലെ ഇത്തരം ഉൗതിപ്പെരുപ്പിച്ച ആശങ്കകളും മറ്റും എപ്പോഴും ഉണ്ടാകാറുള്ളതാണ്. ഈ സമയം വരെ ഖത്തർ എയർവേയ്സിനെ ഇത് ബാധിച്ചിട്ടില്ല. ഇനി ബാധിക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കുന്നില്ലെന്നും പാരിസ് എയർഷോക്കിടെ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അൽ ബാകിർ കൂട്ടിച്ചേർത്തു. ശാന്തമായ മനസ്സുകളാണ് കാര്യങ്ങളെ അതിജീവിക്കുക. മേഖലയിലെ കാര്യങ്ങൾ എന്നത്തേയും പോലെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ എന്താണ് പദ്ധതിയെന്ന ചോദ്യത്തിന്, എല്ലാ വിമാന കമ്പനികൾക്കും അത്തരമൊരു പദ്ധതി ഉണ്ടാകുമെന്നായിരുന്നു മറുപടി. ഞങ്ങളുടെ അയൽരാജ്യങ്ങൾ ഖത്തറിനെ ഉപരോധിച്ചപ്പോൾ ആ പദ്ധതിയാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുവെന്നും അൽ ബാകിർ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്തേണ്ട ഏറ്റവും മികച്ച പ്ലാൻ ബിയാണ് ഖത്തർ എയർവേയ്സിനുള്ളത്.ഗൾഫ് ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മൂലം വലിയ ആശങ്കകൾക്കിടയിലൂടെയാണ് മിഡിലീസ്റ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 2015ലെ അന്താരാഷ്ട്ര ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതും ഇറാനെതിരെ ഉപരോധം വീണ്ടും സ്ഥാപിച്ചതുമാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.