ദോഹ: രാജ്യത്ത് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ദോഹ മെട്രോയും പൊതുബസുകളും വെള്ളിയും ശനിയും ഉണ്ടാവില്ല. ബാക്കിയുള്ള ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
ചില റൂട്ടുകളിൽ കർവ ബസുകൾ സർവിസ് നിർത്തുകയും ചെയ്യും ബുധനാഴ്ചത്തെ മന്ത്രിസഭയോഗമാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അതിനിടെ, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഖത്തറിൽ മരിച്ചു. 34, 65 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 949 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 805 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 114 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്.
521 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 18827 ആണ്. ഇന്നലെ 11628 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1786516 പേരെ പരിശോധിച്ചപ്പോൾ 187150 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. ഇതുവരെ ആകെ 168001 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1743 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 428 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
ഇന്നുമുതൽ റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. . മ്യൂസിയങ്ങൾ, ലൈബ്രറികൾ, നഴ്സറികൾ എന്നിവ അടച്ചു. പൊതുപാർക്കുകളിലും കോർണിഷുകളിലും ആളുകൾ കൂടിനിൽക്കരുത്. വാക്സിനെടുത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് പുറത്തുള്ള സ്ഥലങ്ങളിൽ ഒരുമിച്ചുനിൽക്കാം. എല്ലാ സിനിമ തിയറ്ററുകളും അടക്കും. ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും അടക്കുകയും ചെയ്യും. സർക്കാർ സ്വകാര്യ മേഖലയിലെ ഒാഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ എത്താൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
പള്ളികൾ നിലവിലുള്ളതുപോലെ എല്ലാ നമസ്കാരത്തിനും ജുമുഅക്കും തുറക്കും. എന്നാൽ 12വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ല. ഇതുവരെ ആകെ 1012716 ഡോസ് കോവിഡ് വാക്സിനാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,043 ഡോസ് വാക്സിനാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.