ദോഹ: ഇൻഫർമേഷൻ സൊസൈറ്റി ഫോറം ലോക ഉച്ചകോടിയിൽ (ഡബ്ല്യൂ.എസ്.ഐ.എസ്) ഖത്തർ കമ്യൂണിക്കേഷൻ-ഐ.ടി മന്ത്രാലയത്തിന് ചാമ്പ്യൻസ് പുരസ്കാരം. ജനീവയിൽ ഡബ്ല്യൂ.എസ്.ഐ.എസ് ഫോറത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രാലയത്തിന് പുരസ്കാരം പ്രഖ്യാപിച്ചത്.
'ബിൽഡിങ് കോൺഫിഡൻസ് ആൻഡ് സെക്യൂരിറ്റി ഇൻ ദി യൂസ് ഓഫ് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി'വിഭാഗത്തിലാണ് മന്ത്രാലയം പുരസ്കാരം നേടിയത്.
സുരക്ഷ, ഡിജിറ്റൽ സേഫ്റ്റി സംസ്കാരം വളർത്തിയെടുക്കുന്നതിനായുള്ള കമ്യൂണിക്കേഷൻ-ഐ.ടി മന്ത്രാലയത്തിന്റെ സേഫ് സ്പേസ് പ്ലാറ്റ്ഫോം പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്.
ഡിജിറ്റൽ പരിവർത്തന രംഗത്ത് മന്ത്രാലയത്തിന്റെ നിക്ഷേപത്തിനും പ്രതിബദ്ധതക്കുമുള്ള അംഗീകാരമാണ് ഈ മഹത്തായ പുരസ്കാരമെന്ന് ഐ.ടി വിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി മശാഇൽ അൽ ഹമ്മാദി പറഞ്ഞു.
വിവര സാങ്കേതികവിദ്യ, ആശയവിനിമയ രംഗങ്ങളിൽ ഖത്തർ വളർച്ച കൈവരിക്കുകയാണെന്നും ഈ സുപ്രധാന മേഖലകളിൽ രാജ്യം വമ്പൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഖത്തർ ബഹുദൂരം മുന്നിലാണെന്നും ഡബ്ല്യൂ.എസ്.ഐ.എസ് പുരസ്കാരം നേടിയ സേഫ്സ്പേസ് പദ്ധതി മികച്ച ഉദാഹരണമാണെന്നും അൽ ഹമ്മാദി കൂട്ടിച്ചേർത്തു.
വിവിധ വിഭാഗങ്ങളിലായി ഖത്തറിൽ നിന്നും 17 പദ്ധതികളാണ് പുരസ്കാരത്തിനായി നാമനിർദേശം ചെയ്തതെന്നും ഇതിൽ രണ്ടെണ്ണം അന്തിമ പട്ടികയിൽ ഇടം നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.