ദോഹ: രാജ്യത്തെ പ്രധാന തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ വർധന. മേയ് മാസത്തിൽ ഖത്തറിലെ വിവിധ തുറമുഖങ്ങളിലൂടെ കൈകാര്യം ചെയ്തത് 73,000 ത്തിലധികം കണ്ടെയ്നറുകളാണെന്ന് 'മവാനി ഖത്തർ' പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 44 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള സമുദ്ര വാണിജ്യ മേഖലയുടെ മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ദോഹ പോർട്ട്, ഹമദ് പോർട്ട്, റുവൈസ് പോർട്ട് എന്നിവ കേന്ദ്രീകരിച്ചാണ് രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള പ്രധാന ചരക്കുനിക്കങ്ങൾ നടക്കുന്നത്. വർധിച്ചുവരുന്ന ചരക്ക് നീക്കവും കപ്പലുകളുടെ വരവും ഖത്തറിന്റെ സമുദ്രമേഖലയിലെ സുസ്ഥിരമായ വളർച്ചയെ അടയാളപ്പെടുത്തുന്നു.
കൂടാതെ, രാജ്യത്തെ വ്യാപാര -വിതരണ ശൃംഖലയെ പിന്തുണക്കുന്നതിൽ ഖത്തറിലെ തുറമുഖങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കും ഈ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് മാസത്തിൽ 48,000 ടണ്ണിലധികം ബൾക്ക് കാർഗോയും തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ ഏകദേശം 20,000 കന്നുകാലികളെയും തുറമുഖങ്ങൾ വഴി സുരക്ഷിതമായി രാജ്യത്ത് എത്തിച്ചു. ഇക്കാലയളവിൽ ആകെ 100 കപ്പലുകളാണ് ഖത്തറിലെ വിവിധ തുറമുഖങ്ങളിൽ എത്തിയത്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.