ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇഫ്താർ ടെന്റിൽ നോമ്പ് തുറക്കാനെത്തിയവർ
ദോഹ: റമദാനിൽ നോമ്പുതുറക്കുന്നവർക്കായി ഒരുക്കിയ ‘ഇഫ്താർ പ്രോജക്റ്റ്’ കൂടുതൽ വിപുലീകരിച്ചാണ് നടപ്പാക്കുന്നതെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. ഇഫ്താർ ടെന്റുകളുടെ എണ്ണം വർധിപ്പിച്ചും മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാൻ പൊതു -സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിയുമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് പദ്ധതി നടപ്പാക്കുന്നത്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് പ്രോജക്ടിന്റെ ഭാഗമായി ടെന്റുകളിലെത്തുന്നത്.
തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാർ, താമസസൗകര്യത്തിന്റെയോ ജോലിയുടെയോ പ്രയാസങ്ങൾ കാരണം സ്വന്തമായി ഭക്ഷണം തയാറാക്കാൻ സാധിക്കാത്തവർ എന്നിവരെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ജനസാന്ദ്രത, തൊഴിലാളികളുടെ എണ്ണം, ആരോഗ്യ -സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കണക്കിലെടുത്താണ് ഇഫ്താർ ടെന്റുകളുടെ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. സുമനസ്സുകൾക്ക് ഇഫ്താർ പ്രോജക്റ്റിൽ പങ്കാളികളാകാൻ വിവിധ പാക്കേജുകളും ഔഖാഫ് മുന്നോട്ടുവെക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ ഉപയോഗിച്ചും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചും തയാറാക്കുന്ന ഭക്ഷണത്തിന്റെ വിതരണവും മേൽനോട്ടവും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് നിരീക്ഷിക്കുന്നത്.
നോമ്പുതുറ വിഭവങ്ങൾ നൽകുന്നതിൽ മാത്രമായി ഇഫ്താർ പ്രോജക്ട് ഒതുങ്ങുന്നില്ല. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നിവയുമായി സഹകരിച്ച് വിപുലമായ ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. മത പ്രഭാഷണങ്ങൾ, മാർഗനിർദേശങ്ങൾ, വിവിധ ഭാഷകളിൽ മതപരമായ സംശയങ്ങൾക്കുള്ള മറുപടികൾ എന്നിവ ടെന്റുകളിൽ ലഭ്യമായിരിക്കും. ആരോഗ്യ ബോധവത്കരണം, മെഡിക്കൽ സ്ക്രീനിങ്ങുകൾ, മറ്റു മത്സരങ്ങൾ എന്നിവയും സംരംഭത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കാരുണ്യം, ഐക്യം, പരസ്പര സഹായം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ഖത്തറിൽ റമദാനിൽ നടപ്പാക്കുന്ന ഏറ്റവും വലിയ സാമൂഹിക പദ്ധതികളിലൊന്നാണിത്. നോമ്പ് തുറക്കുന്നവർക്കായുള്ള ഇഫ്താർ പദ്ധതിക്ക് മതപരവും മാനുഷികവുമായ മൂല്യങ്ങളെ ഉൾകൊള്ളുന്നുവെന്നും പ്രവാചകചര്യയെ പിൻപറ്റിയുള്ള ഈ സേവനം മാതൃകാപരമാണെന്നും എൻഡോവ്മെന്റ് ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.