ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാവുന്നു; പ്രവാസികൾക്കും, സന്ദർശകർക്കും ആരോഗ്യ നിർബന്ധം

ദോഹ: രാജ്യത്തെ മുഴുവൻ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഗസറ്റ് വിജ്ഞാപനം വന്ന് ആറു മാസം തികയുന്നതോടെ പുതിയ നിയമം പ്രാബല്ല്യത്തിൽ വരുമെന്നും, അതിനുള്ളിൽ എല്ലാ താമസക്കാരും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്നുമാണ് നിർദേശം. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻെറ ഭാഗമായാണ് നടപടി. രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങള്‍ സംബന്ധിച്ച 2021 ലെ നിയമം നമ്പര്‍ (22) അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് എല്ലാവർക്കും നിർബന്ധമാക്കാൻ തീരുമാനിച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചൊവ്വാഴ്ച ഉത്തരവിലൂടെ പുതിയ നിയമം പാസാക്കി. ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത് ആറു മാസത്തിനകം നിയമം നടപ്പിലാവുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിനുള്ളിൽ രാജ്യത്തെ മുഴുവൻ വിദേശികളും സന്ദർശക വിസയിലെത്തുന്നവരും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്നാണ് ഇൻഷുറൻസ് എടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കായിരിക്കും. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തിലൂടെ മുഴുവന്‍ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇൻഷുറൻസ് പരിരിക്ഷ കൂടുതൽ നിർണായകമാവും. രാജ്യത്തെ ജനസംഖ്യ വർധിക്കുന്ന പശ്ചാത്തലത്തിൽ, എല്ലവരും സർക്കാർ ആരോഗ്യ മേഖലക്കായി കാത്തിരിക്കുന്നത് ഇൻഷുറൻസ് പ്രാബല്ല്യത്തിൽ വരുന്നതിലൂടെ കുറയും. ആരോഗ്യ പരിചരണത്തിൽ സർക്കാർ-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കാനും കഴിയും.

Tags:    
News Summary - Health insurance becomes mandatory in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.