റിയാദ്: ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപവത്കരിച്ച പീസ് കൗൺസിലിൽ ഒപ്പുവെച്ച് ഖത്തർ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ചടങ്ങിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം ആൽഥാനിയാണ് രേഖയിൽ ഒപ്പുവച്ചത്.
ഖത്തറും സൗദി അറേബ്യയും ഉൾപ്പെടെ എട്ട് പ്രമുഖ അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ ബോർഡ് ഓഫ് പീസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, യു.എ.ഇ, ജോർഡൻ, തുർക്കിയ, ഇന്തോനേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് സമാധാന കൗൺസിലിൽ അംഗമാകുന്നത്. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കുക, തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണം ഉറപ്പാക്കുക, ദുരിതബാധിതർക്ക് മാനുഷിക സഹായം ലഭ്യമാക്കുക, ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും സ്വതന്ത്ര രാഷ്ട്രവും യാഥാർത്ഥ്യമാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇസ്രായേൽ-ഹമാസ് സംഘർഷം അവസാനിപ്പിച്ച് മേഖലയെ സുരക്ഷിതമാക്കാൻ യു.എസ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതിയുടെ തുടർച്ചയായാണ് ബോർഡ് ഓഫ് പീസ് രൂപവത്കരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഗസ്സയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാകും ഈ ഉടമ്പടി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പാസാക്കിയ ‘പ്രമേയം 2803’ പ്രകാരമുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണ് കൗൺസിൽ പ്രവർത്തിക്കുക. ഗസ്സയിലെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു താൽക്കാലിക സംവിധാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത അറബ് വിദേശകാര്യ മന്ത്രിമാർ, മേഖലയിൽ സുസ്ഥിരമായ സുരക്ഷയും സമാധാനവും കൊണ്ടുവരാൻ തങ്ങളുടെ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണുന്നതിന് ഈ നീക്കം വലിയ സഹായമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.