മത്സ്യബന്ധന നിരോധം ഇന്ന് തീരും; അയ്കൂറക്ക് വിലകുറയും

ദോഹ: വരുംദിവസങ്ങളില്‍ അയ്കൂറ (നെയ്മീന്‍) മത്സ്യയിനങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെടുമെന്ന് പ്രതീക്ഷ. ‘കന്‍ആദ്’ എന്ന ഈ മത്സയിനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മത്സ്യബന്ധന നിരോധം ഇന്നവസാനിക്കുമെന്നതിനാലാണിത്. 
രണ്ടുമാസമായി വലകളുപയോഗിച്ച് അയ്കൂറ മത്സ്യം പിടിക്കുന്നതിനുണ്ടായിരുന്ന വിലക്കിനത്തെുടര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില കിലോക്ക് 65 റിയാല്‍ വരെയും മറ്റു വിപണികളില്‍ 75 റിയാല്‍ വരെയും എത്തിയിരുന്നു. അഞ്ച് കിലോയുള്ള ശരാശരി നെയ്മീന് കിലോക്ക് 65 റിയാലും, പത്തുകിലോയുള്ള വലിയവക്ക് 35 റിയാലുമാണ് ആവശ്യക്കാര്‍ നല്‍കിയിരുന്നത്. 
വരുംദിവസങ്ങളിലായി കിലോക്ക് 20 റിയാലിലോ പതിനെട്ട് റിയാലിലോ മത്സ്യം ലഭ്യമാകുമെന്നാണ്  പ്രതീക്ഷയെന്ന് മത്സ്യച്ചന്തയിലെ വ്യാപാരികള്‍ പറയുന്നു. നെയ്മീന്‍ സ്റ്റോക്ക് വര്‍ധിക്കുന്നതോടെ ഹമൂര്‍, സാഫി, ഷഹ്രി ഇനങ്ങളുടെ വിലയിലും കുറവുവരും. സ്വദേശികളുടെ ഇഷ്ട കടല്‍ വിഭവമായ ഹമൂറിന്‍െറ ചെറിയ സൈസിന് 60ഉം വലിയവക്ക് 50മായിരുന്നു ഇപ്പോഴത്തെ നിരക്കുകള്‍. ഷമാല്‍ ഭാഗത്തെ കടലില്‍നിന്നും പിടികൂടുന്ന സാഫിക്ക് സെന്‍ട്രല്‍ മാര്‍ക്കറ്റി 45 റിയാലും ഈടാക്കിയിരുന്നു. ഈ ഭാഗങ്ങളില്‍നിന്ന് പിടികൂടുന്നവക്ക് രുചി കൂടുതലാണെന്നതാണ് വില കൂടാന്‍ കാരണം. എന്നാല്‍, മറ്റു മേഖലകളില്‍നിന്ന് പിടികൂടുന്നവ കിലോക്ക് 25 റിയാല്‍ എന്ന തോതില്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വിലക്കുറവുകൊണ്ട് വിദേശികളുടെ പ്രിയ ഇനമായി മാറിയ  ‘ഷഹ്രി’ക്ക് ചെറിയതിന് എട്ട് റിയാലും വലിയവക്ക് 13 റിയാലുമാണ് ഇപ്പോള്‍ ഈടാക്കി വരുന്ന നിരക്ക്. 
മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റാണ് എല്ലാ വര്‍ഷവും രണ്ടു മാസങ്ങളിലായി (ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ) ‘കന്‍ആദ്’ എന്ന അയ്കൂറ മത്സ്യങ്ങള്‍  വല ഉപയോഗിച്ച് പിടികൂടുന്നതിന് നിരോധമേര്‍പ്പെടുന്നത്. എന്നാല്‍, ഈ സമയം ചൂണ്ടയിട്ട് പിടികൂടുന്നതിന് വിലക്കില്ല. 
രാജ്യത്തിന്‍െറ സമുദ്രവിഭവങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ്  ജി.സി.സി അഗ്രികള്‍ച്ചറല്‍ കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്  ‘കന്‍ആദ്’ പിടികൂടുന്നതിന് നിരോധം ഏര്‍പ്പെടുത്തിവരുന്നത്.  
ഈ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ നീക്കം. 
 
Tags:    
News Summary - fish markat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.