ദോഹ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാക്ലേശം അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗൾഫ് നഗരങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവിസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയത് സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂർണ്ണമാകുകയാണെന്നും പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
സീസൺ സമയങ്ങളിലെ കൊള്ളനിരക്കിന് പിന്നാലെ, വിമാന സർവിസുകൾ കൂടി വെട്ടിക്കുറക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാണ് എത്തിക്കുന്നത്. റമദാനും നാട്ടിലെ മധ്യവേനൽ അവധിയും ഒക്കെ മുന്നിൽകണ്ട് വൻ ചാർജ് വർധനയാണ് ഇപ്പോൾ തന്നെ നടപ്പാക്കുന്നത്. വിമാനങ്ങളുടെ നേരിട്ടുള്ള സർവിസുകളുടെ എണ്ണം കുറക്കുന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു വിമാനക്കമ്പനികൾ സർവിസുകൾ റദ്ദാക്കുന്നത് മൂലം അവസാന നിമിഷം യാത്ര മുടങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രവാസി വെൽഫെയർ ഖത്തർ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍, സക്കീന അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.