ദോഹ: അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും നടത്തി കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്ന വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുകയും ലഹരിയുടെ ഉപഭോഗവും വിപണനവും കൂടുകയും ക്രമസമാധാനനില വഷളാവുകയും ചെയ്യുന്നതായും യോഗം ചൂണ്ടിക്കാട്ടി.
തുടർച്ചയായി ഒരേ മുന്നണി അധികാരത്തിൽ വരുന്നത് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണത വർധിപ്പിക്കുകയും ഉദ്യോഗസ്ഥ വൃന്ദത്തിലും പൊലീസിലും രാഷ്ട്രീയ അതിപ്രസരം ഉണ്ടാക്കുകയും ചെയ്യും. ഇത് സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നതിന് കാരണമാകും.
കേരളത്തില്‍ 56 ലക്ഷം യുവാക്കള്‍ പി.എസ്.സിയില്‍ അപേക്ഷിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാത്രം 26 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്ത് ജോലിക്ക് കാത്തിരിക്കുന്നു. അതിനിടയില്‍ നിരവധി പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നല്കുന്നു. ഇടത് ഭരണത്തില്‍ കേരളത്തിന്റെ കാർഷിക, ആരോഗ്യ -വിദ്യാഭ്യാസ മേഖലയും തകര്‍ന്നിരിക്കുകയാണ്. ദൈനംദിന ചെലവുകള്‍ക്കും, ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥ സംസ്ഥാനത്തിന്റെ ദീർഘകാല വളർച്ചയെ പ്രതികൂലമായി ബാധിക്കും. അമിതമായ നികുതി വർധനവും, രൂക്ഷമായ വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
അതുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും, ഭാവി കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പദ്ധതികളുമുള്ള ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്നും യോഗം അഭ്യര്‍ഥിച്ചു. ചെയര്മാന് എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ നാച്ചി സ്വാഗതം പറഞ്ഞു. എസ്.എ.എം ബഷീര്‍, മുസ്തഫ എലത്തൂര്‍, ഇസ്മയില്‍ ഹാജി മങ്കട, ഹംസ ഉളിയത്ത്, ബഷീര്‍ ഖാന് കൊടുവള്ളി, ഹംസക്കുട്ടി ഗുരുവായൂര്‍, അബ്ദുല്‍കരീം കൊടുവള്ളി, സാദിഖ് പാക്യാര, സി.പി. നിയമത്തുള്ള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.