ഖത്തർ ഫുട്ബാൾ ടീം
ദോഹ: ലോകകപ്പിലേക്കുള്ള തയാറെടുപ്പിൽ കരുത്ത് തെളിയിച്ച് ആതിഥേയർ. ഓസ്ട്രിയയിൽ കഠിന പരിശീലനവുമായി തയാറെടുക്കുന്ന ഖത്തർ ശനിയാഴ്ച രാത്രി നടന്ന ചതുർരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സമനില പിടിച്ചു. വെയ്നർ ന്യൂസ്റ്റഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊറോക്കോക്കെതിരെ 2-2നായിരുന്നു സമനില. ഒന്നാം പകുതിയിൽ യഹ്യ ജബ്റാൻ, അൽ മഹ്ദി എന്നിവരുടെ ഗോളിൽ മൊറോക്കോ ലീഡ് പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച് രണ്ട് ഗോളടിച്ച് സമനില പിടിച്ചു. പെഡ്രോ മിഗ്വെൽ, അലി അസാദ് എന്നിവരുടെ വകയായിരുന്നു ഗോളുകൾ.
തങ്ങളുടെ ആദ്യ ലോകകപ്പിനായി ഒരുങ്ങുന്ന ഏഷ്യൻ ചാമ്പ്യന്മാർ ജൂൺ മുതൽ യൂറോപ്പിലാണ് പരിശീലനം. അതിന്റെ തുടർച്ചയായാണ് കരുത്തരായ എതിരാളികൾക്കെതിരെ സന്നാഹ മത്സരത്തിനിറങ്ങുന്നത്. ചൊവ്വാഴ്ച ഘാനയെയും 26ന് ജമൈക്കയെയും നേരിടും. ക്ലബ് മത്സരത്തിരക്കിലുള്ള ദേശീയ ടീം അംഗങ്ങളില്ലാതെ, പ്രാദേശിക ലീഗുകളിൽ കളിക്കുന്ന റിസർവ് താരങ്ങളുമായാണ് മൊറോക്കോ, ഘാന, ജമൈക്ക ടീമുകൾ ചതുർരാഷ്ട്ര ടൂർണമെന്റിൽ മാറ്റുരക്കുന്നത്. എങ്കിലും കളത്തിൽ കരുത്തരായ ഇവർക്കെതിരായ പോരാട്ടം ഖത്തറിന് മികച്ച തയാറെടുപ്പായി മാറും.
സെപ്റ്റംബറിൽ കാനഡ, ചിലി എന്നിവർക്കെതിരെയും ഖത്തറിന്റെ സന്നാഹമുണ്ട്. അതേസമയം, മധ്യനിര താരം അബ്ദുല്ല അൽ അഹ്റാകിന്റെ പരിക്ക് വാർത്ത ഖത്തർ ഫുട്ബാൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലിഗ്മെന്റിന് പരിക്കേറ്റ താരത്തിന് ഒമ്പതുമാസം വിശ്രമം വേണ്ടതിനാൽ ലോകകപ്പ് മത്സരങ്ങൾ നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.