മര്‍ഖിയയിലെ തന്റെ അടുക്കളത്തോട്ടത്തിൽ ഡോ. പ്രദീപ് രാധാകൃഷ്ണന്‍ ആറടി നീളമുള്ള പടവലവുമായി
ദോഹ: കോവിഡ് കാലത്ത് മാനസികോല്ലാസമെന്ന നിലക്കാണ് ഡോ. പ്രദീപ് രാധാകൃഷ്ണൻ ദോഹ നഗരത്തിൽ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്ത് പുതിയ ‘ഹോബി’ക്ക് വിത്തിട്ടത്. അതു വളർന്ന് ഡോക്ടർക്ക് ഏറെ താൽപര്യമുള്ള മേഖലയായി പടർന്നു പന്തലിച്ചപ്പോൾ സമൃദ്ധമായി വിളവെടുപ്പു നടത്തുന്ന കർഷകൻ കൂടിയായി അദ്ദേഹം മാറി. ഡോ. പ്രദീപ് രാധാകൃഷ്ണന്റെ ചെറിയ അടുക്കളത്തോട്ടത്തിൽ വിളഞ്ഞ ആറടി നീളമുള്ള പടവലം ഇപ്പോൾ ഏറെ അതിശയം പടർത്തുകയാണ്.
ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ഡോക്ടറായ ഇദ്ദേഹം 15 വര്‍ഷമായി ഖത്തറിലുണ്ട്. കോവിഡിനുശേഷം പച്ചക്കറികൃഷിയിലും ശ്രദ്ധ ചെലുത്തുന്ന ഡോക്ടറും കുടുംബവും വെണ്ട, വഴുതന, പയർ, തക്കാളി, കാബേജ്, ക്വാളിഫ്ലവർ, ബീറ്റ്റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാർഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നതെന്ന് ഡോ. പ്രദീപ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബർ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിർക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പിൽ നട്ട വിത്തുകൾ മുളച്ചശേഷം മാറ്റി നടും. ഖത്തറിൽ നാട്ടിലേതുപോലെ കടുത്ത രീതിയിൽ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങൾ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളർന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താൻ കഴിയുന്നുണ്ട്. ചെടി വളർന്നുകഴിഞ്ഞാൽ പിന്നെ കാര്യമായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല.
തൃശൂർ സ്വദേശിയാണ് ഡോ. പ്രദീപ് രാധാകൃഷ്ണന്‍. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാർഥികളായ മക്കൾ ദേവികയും നന്ദനയും ഡോക്ടറുടെ കാർഷിക താൽപര്യങ്ങൾക്ക് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. കോവിഡിൽ താൽക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോൾ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികൾ വളർന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.