ദോഹ: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ മാധ്യമ ശൃംഖല കഴിഞ്ഞ ആഴ്ച സൈബർ ആക്രമണ ശ്രമങ്ങൾക്ക് വിധേയമായി. വെബ്സൈറ്റുകളിലേക്കും മറ്റു പ്ലാറ്റ്ഫോമുകളിലേക്കും പുറത്തുനിന്ന് നുഴഞ്ഞുകയറാൻ ശ്രമം നടന്നതായുള്ള വിവരം ചാനൽ പുറത്തുവിട്ടു.
ജൂൺ അഞ്ചിനും എട്ടിനും ഇടയിൽ അൽ ജസീറ ന്യൂസ് പ്ലാറ്റ്ഫോമുകൾ പുറത്തുനിന്ന് കൈകാര്യം ചെയ്യുന്നതിനും തടസ്സപ്പെടുത്തുന്നതിനും നിയന്ത്രണമേറ്റെടുക്കുന്നതിനുമായി നിരന്തരമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ജൂൺ ആറിന് ഞായറാഴ്ച ചാനലിലെ 'ഇൻ ഗ്രിപ് ഓഫ് റെസിസ്റ്റൻസ്' എന്ന തലക്കെട്ടിൽ സംേപ്രഷണം ചെയ്യുന്ന ഡോക്യുമെൻററിയുടെ 'മാ ഖഫിയ് അഅ്ദം' എന്ന ഭാഗത്തിെൻറ സ്ക്രീനിങ്ങിന് മുമ്പാണ് രൂക്ഷമായ സൈബർ ആക്രമണം നടന്നിരിക്കുന്നത്.
ദോഹയാണ് അൽജസീറ ചാനലിെൻറ ആസ്ഥാനം. ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരാണ് ചാനലിനുള്ളത്.പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളുടെ പക്ഷപാതത്തോടെയുള്ള പ്രവർത്തനത്തിൽനിന്ന് വേറിട്ട് സംഭവങ്ങളുടെ വസ്തുത ജനങ്ങൾക്കെത്തിക്കുന്നുവെന്നതാണ് വ്യതിരിക്തത. യൂട്യൂബിലെ ഏറ്റവും ജനപ്രിയ ചാനലുകളിലൊന്നായി അൽ ജസീറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂ ട്യൂബിലെ ഏറ്റവും വേഗത്തിൽ വളരുന്ന ചാനലുകളിലൊന്നുമാണ്. യൂ ട്യൂബിലെ കാഴ്ചക്കാരിൽ ഏറ്റവും കൂടുതൽ േപ്രക്ഷകരുള്ളത് 25നും 34നും ഇടയിൽ പ്രായമുള്ളവരാണ്. യൂട്യൂബിൽ ചാനലിന് 45 ലക്ഷം വരിക്കാരാണുള്ളത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൈയേറ്റത്തിൻെറയും ആക്രമണങ്ങളുടെയും കൃത്യമായ വിവരങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുന്നതും അൽജസീറ ആണ്.
ചാനലിെൻറയും അസോസിയേറ്റഡ് പ്രസ് (എ.പി) ന്യൂസ് ഏജൻസിയുടെയും ഗസ്സയിലെ ഓഫിസുകളും ഇസ്രായേൽ തകർത്തിരുന്നു. ആക്രമണത്തിൻെറ ദൃശ്യങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിനാൽ അൽജസീറക്ക് യുട്യൂബ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് നീക്കുകയായിരുന്നു. അൽ ജസീറ മാധ്യമപ്രവർത്തകയായ ഗിവേര ബുഡേരിയെ കഴിഞ്ഞദിവസം ഇസ്രായേൽ അധിനിവേശ സേന അന്യായമായി അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു.
കിഴക്കൻ ജറൂസലമിലെ പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കാമറാമാൻ നബീൽ മസ്സവിയുടെ കാമറയും നശിപ്പിച്ചിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം മാധ്യമപ്രവർത്തകയെ വിട്ടയക്കുകയായിരുന്നു. എല്ലാ സൈബർ ആക്രമണങ്ങളെയും ഹാക്കിങ് ശ്രമങ്ങളെയും നിരീക്ഷിക്കുന്നതിനും ശ്രമങ്ങൾ വിഫലമാക്കുന്നതിനും അൽ ജസീറക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ അപലപിക്കുന്നു.
ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമപരമായി നേരിടും. ഇത്തരം ആക്രമണശ്രമങ്ങൾ മാതൃകാപരവും ധീരവുമായ മാധ്യമപ്രവർത്തനം തുടരാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വർധിപ്പിക്കുക മാത്രമേ ചെയ്യൂവെന്നും അൽ ജസീറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.