യു.എസിന്‍െറ ഇറാന്‍ ഉപരോധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു

ദോഹ: ഇറാന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. വെള്ളിയാഴ്ച ഉപരോധ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് എണ്ണ വിപണിയില്‍ ഏതാണ്ട് ഒരു ശതമാനം വില ഉയര്‍ന്നത്. തലേ ദിവസം  34 സെന്‍റ്  കുറവില്‍ ക്ളോസ് ചെയ്തിരുന്ന വിപണിയിലാണ് പുതിയ ആഗോള സംഭവ വികാസം ചലനം സൃഷ്ടിച്ചത്. ക്രൂഡ് ഓയില്‍ ബാരലിന്  വ്യാഴാഴ്ചത്തെ വില 53.78 യായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അത് ഒരു ശതമാനം കൂടി ഉയര്‍ന്നു. ശനിയാഴ്ചത്തെ വില ബാരലിന് 53.87 ഡോളറില്‍ ആയിരിക്കുകയാണ് ക്രൂഡ് ഓയില്‍ വില. ബ്രന്‍റ് ക്രൂഡ് ഓയില്‍ വിലയും വെള്ളിയാഴ്ച 30 സെന്‍റ് ഉയര്‍ന്ന് ബാരലിന്  56.86  ഡോളറില്‍ എത്തി. 
എന്നാല്‍ ഇന്നലെ അതിന് നേരിയ കുറവുണ്ടായി. 56.80 ഡോളറാണ് ഇന്നലെ വിപണിയില്‍ രേഖപ്പെടുത്തിയത്. ഇനി വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഇറാന്‍-അമേരിക്ക തര്‍ക്കങ്ങളാണ് ലോക വിപണിയെ തന്നെ സ്വാധീനിച്ചത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരായ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ താക്കീത് ഇറാന്‍ അവഗണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. 
ഏതാണ്ട് രണ്ട് വര്‍ഷങ്ങളായി താഴ്ന്ന നിലയിലായിരുന്ന എണ്ണ വിപണിയെ മുന്നോട്ട് കൊണ്ടുപോയത് കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള അന്താരാഷ്ട്ര ചര്‍ച്ചകളും തീരുമാനങ്ങളുമാണ്. എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് പുതിയ മാര്‍ഗങ്ങളെ കുറിച്ചുള്ള ആലോചനയുമായി ‘ഒപെക്’്  (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ്) രംഗത്തുവന്നത്. എണ്ണയുടെ ആഭ്യന്തര ഉത്പ്പാദനം കുറച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാം എന്ന് നിര്‍ദേശം ഉണ്ടായി. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കും ,എല്ലാ അംഗ രാജ്യങ്ങളും ഇതിന് തയ്യാറാകുമോ എന്നീ കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഒപെക് തീരുമാനത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. 
ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍,  ഒപെകില്‍ അംഗങ്ങളായിരുന്ന ഇറാനും ലിബിയയും നൈജീരിയയും ചില ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നതാണ്. പ്രത്യേകിച്ചും ഇറാന്‍ പറഞ്ഞത് തങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നുള്ള ഉപരോധം അടുത്തിടെ നീക്കി കിട്ടിയതിനാല്‍ ഉത്പ്പാദനം കുറക്കുന്നതില്‍ ചില പരിമിതികളുണ്ടെന്നായിരുന്നു. ഈ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് ഇറാനും ലിബിയക്കും നൈജീരിയക്കും  ഉത്പ്പാദനം കുറക്കുന്നതില്‍ ഇളവ് നല്‍കിക്കൊണ്ട് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചത്. എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിന ഉല്‍പ്പാദനത്തില്‍ 12 ദശലക്ഷം ബാരല്‍ കുറവ് വരുത്താനാണ് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒപെക് ഇതര രാജ്യങ്ങളും പ്രതിദിനം 5.58 ലക്ഷം ബാരലിന്‍െറ കുറവ് വരുത്താന്‍ തീരുമാനിച്ചു. ഇത് കഴിഞ്ഞ ജനുവരി ഒന്നുമുതലാണ് നടപ്പായത്. 
ഇപ്പോള്‍ ഇറാനെ ഉപരോധിക്കാനുളള അമേരിക്കയുടെ തീരുമാനം ഇറാന്‍െറ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തുന്നതിന് തടസമായാല്‍ എണ്ണ വില ഇനിയും മുകളിലേക്ക് പോയേക്കാം. ട്രംപ് ഭരണകൂടം അ ധികാരമേറ്റയുടന്‍ തന്നെ  ഇറാനുമായി കോര്‍ത്തതും ഉപരോധം പ്രഖ്യാപിച്ചതും എണ്ണ വിപണിയെയും മറ്റ് മേഖലകളെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകര്‍ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. 
 

Tags:    
News Summary - crude oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.