വിത്യസ്ത ഇനങ്ങളിൽപ്പെട്ട ഈത്തപ്പഴങ്ങൾ
ദോഹ: പത്തുദിവസത്തിലേറെ പിന്നിട്ട സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ സന്ദർശകരുടെ തിരക്ക്. ജൂലൈ അവസാന വാരത്തിൽ ആരംഭിച്ച ഈത്തപ്പഴ മേളക്ക് ആഗസ്റ്റ് 10ന് സമാപനമാവാനിരിക്കെ, വരാന്ത്യങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചമുതൽ ഒഴുകിയെത്തിയ സന്ദർശകർ രാത്രി വൈകിയും ഒരേ നിലയിൽ തുടർന്നു. ഖത്തറിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 81 ഫാമുകൾ പങ്കാളികളാവുന്ന ഫെസ്റ്റിൽ ഈത്തപ്പഴത്തിന്‍റെ വൈവിധ്യമാർന്ന വകഭേദങ്ങൾക്കാണ് ആവശ്യക്കാരുണ്ടായത്.
ഈത്തപ്പഴത്തിനു പുറമെ, വിവിധ പഴവർഗങ്ങളും മേളയിൽ സന്ദർശകരെ ആകർഷിച്ചു. ഖലാസ്, ഷിഷി, ഖനിഷി, ബാർഹി തുടങ്ങിയവക്കാണ് പ്രധാനമായും ആവശ്യക്കാരുണ്ടായിരുന്നത്. ഇതിനുപുറമെ, ഈത്തപ്പഴ ഐസ്ക്രീം, ജ്യൂസ്, കേക്ക്, മിൽക് ഷെയ്ക്ക്, ജാം, അച്ചാറുകൾ എന്നിവ വിൽപന നടത്തുന്ന സ്റ്റാളുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. വൈവിധ്യമാർന്ന പരീക്ഷണങ്ങൾ സന്ദർശകർക്ക് കൂടുതൽ ആകർഷകമായെന്ന് മേളയിൽ പങ്കെടുക്കുന്ന മെമോസ് ഫാക്ടറി ഓപറേഷൻസ് മാനേജർ ഫൈസൽ മുഹമ്മദ് പറഞ്ഞു. മേള ആരംഭിച്ച ജൂലൈ 21 മുതൽ എല്ലാ ദിവസവും ഈത്തപ്പഴ അനുബന്ധ ഉൽപന്നങ്ങൾക്ക് വലിയ തോതിലാണ് ആവശ്യക്കാരെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ സ്വദേശി പൗരന്മാർക്കും താമസക്കാർക്കും പുറമെ, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും മേളയിലുണ്ട്.
സാധാരണ ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പത് മണിവരെയാണ് മേളയിലേക്ക് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒന്നുമുതൽ രാത്രി 10 വരെയാണ് സമയം. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ദോഹക്ക് പുറത്തുനിന്നും നിരവധിപേർ മേളയിലെത്തി. അഞ്ച് റിയാൽ മുതൽ വിലയിൽ നല്ല ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭിക്കുന്നതാണ് മേളയുടെ പ്രത്യേകതയെന്ന് സന്ദർശകനായ മലപ്പുറം സ്വദേശി യാസിർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നാട്ടിലേക്കുള്ള യാത്രക്ക് തൊട്ടുമുമ്പായി ബന്ധുക്കൾക്കും മറ്റുമായി ഈത്തപ്പഴം വാങ്ങനെത്തിയതായിരുന്നു ഇദ്ദേഹം. സൂഖിലെ പ്രദർശനം തുടങ്ങി അഞ്ചുദിവസംകൊണ്ട് 58 ടൺ ഈത്തപ്പഴങ്ങളാണ് വിൽപന നടത്തിയത്. ഞായറാഴ്ച മാത്രം 15 ടൺ വിൽപന നടത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.