ദോഹ: കോവിഡ് രോഗമുക്തിയിൽ അറബ് രാജ്യങ്ങൾക്കിടയിൽ മുന്നിലെത്തി ഖത്തർ. കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ 12 മാസങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 54,712 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.
ഖത്തറിന് പിറകിൽ ലബനാൻ, കുവൈത്ത്, യു.എ.ഇ, ജോർഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ. ക്യുസയൻസ് ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ഖത്തർ മെഡിക്കൽ ജേണലിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ കോവിഡ് സംബന്ധിച്ച പ്രധാന പഠനംകൂടിയാണിത്.
ഒമാനിലെ സുൽതാൻ ഖാബൂസ് സർവകലാശാലയിലെ മെഡിസിൻ-ഹെൽത്ത് സയൻസ് കോളജിൽനിന്നുള്ള നാസർ അൽ വഹൈബി, മുന അൽ മസ്കരി, ബുഥൈന അൽ ദഹ്ലി, ഹലീമ അൽ ഇസ്സായി, സമിയ അൽ ജാഇദി, ഷാഹിദ അൽ ബഹ്ലാനി എന്നിവരാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. കോവിഡിന്റെ ആദ്യ 12 മാസങ്ങളിൽ അറബ് രാജ്യങ്ങളിലെ കോവിഡ് സാന്നിധ്യം വിലയിരുത്തുകയായിരുന്നു പഠനലക്ഷ്യം. ബഹ്റൈൻ, ഖത്തർ, ലബനാൻ, കുവൈത്ത്, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദശലക്ഷം ജനസംഖ്യ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയിരിക്കുന്നത്.
പഠനപ്രകാരം, 2020 നവംബറിലാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്, 631,692. ഇക്കാലയളവിൽ കോവിഡ് കാരണം ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് ലബനാനിലാണ്. തുനീഷ്യ, ജോർഡൻ, ഫലസ്തീൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിൽ. 72,950 പേരാണ് 22 അറബ് രാജ്യങ്ങളിൽനിന്നായി കോവിഡിന് മുന്നിൽ മരണത്തിന് കീഴടങ്ങിയത്.
2020 ജനുവരി 29നാണ് അറബ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്, യു.എ.ഇയിൽ. കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ അറബ്-ആഫ്രിക്കൻ രാജ്യം ഈജിപ്താണ്, 2020 ഫെബ്രുവരി 14ന്. കോമൊറോസിലാണ് അവസാനം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2020 ഏപ്രിൽ 30ന്. ലോകാരോഗ്യ സംഘടന, വേൾഡോമീറ്റർ, അറബ് രാജ്യങ്ങളിൽനിന്നുള്ള പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ നിന്നാണ് പഠന വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.