ദോഹ: ഖത്തറിൽ വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് ശക്തമാകുന്നു. ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കരനാ, ജുമൈലിയ, മുക്കൈനിസ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ ഉയർന്ന താപനില 41°സെൽഷ്യസ് രേഖപ്പെടുത്തി.
തുറൈനയിൽ 40 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്. പകൽ സമയങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ ഓർമിപ്പിച്ചു. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാനാണ് സാധ്യത.
അൽ ഖോർ, ഷഹാനിയ, ഗുവൈരിയ (39), റുവൈസ് (38), ദോഹ എയർപോർട്ട്, മിസൈമീർ, മിസഈദ് (37), ഖത്തർ യൂണിവേഴ്സിറ്റി (36), ദുഖാൻ, അബു സംറ (34), ഹമദ് എയർപോർട്ട് (33), വക്റ (32) എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വാരാന്ത്യത്തിൽ രാജ്യത്തുടനീളം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കടൽത്തീരത്ത് ചില സമയങ്ങളിൽ തിരമാലകൾ 10 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച, താപനില 40 ഡിഗ്രി സെൽഷ്യസിൽ തന്നെ തുടരും, അതോടൊപ്പം 10 മുതൽ 20 നോട്ട് വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും, ചില സമയങ്ങളിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച താപനില തുടരുമെന്നും, മണിക്കൂറിൽ 7 മുതൽ 17 നോട്ട് വരെ വേഗതയിൽ കാറ്റ് വീശുമെന്നും നേരിയ പൊടിപടലങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ, പ്രത്യേകിച്ച് കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.