ദോഹ: രാജ്യത്തെ 101 സ്വകാര്യ ക്ലിനിക്കുകളിലെ റാപിഡ് ആന്‍റിജൻ പരിശോധനയും ഇഹ്തിറാസ് ആപ്ലിക്കേഷനും തമ്മിൽ ബന്ധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. ഇവയുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടികയും അധികൃതർ പ്രസിദ്ധീകരിച്ചു. കോവിഡ് പരിശോധനക്ക് റാപിഡ് ആന്‍റിജൻ ടെസ്റ്റ് മതിയാവും എന്ന മന്ത്രാലയത്തിന്‍റെ തീരുമാനത്തിനു പിന്നാലെയാണ് സ്വകാര്യ ക്ലിനിക്കുകളിലെ പരിശോധനാ ഫലവും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസും തമ്മിൽ ബന്ധിപ്പിച്ചത്. ഇതോടെ, പട്ടികയിലുള്ള ക്ലിനിക്കുകളിൽ നിന്നും ആന്‍റിജൻ പരിശോധന നടത്തുന്നതോടെ നിശ്ചിത സമയത്തിനകം ആപ്ലിക്കേഷനിൽ ഫലം അപ്ഡേറ്റ് ചെയ്യപ്പെടും. അതേസമയം, പട്ടികയിൽ ഉൾപ്പെടാത്ത സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും പരിശോധന നടത്തിയാൽ ഇഹ്തിറാസിൽ അപ്ഡേറ്റ് ആവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പരിശോധനക്ക് സാമ്പ്ൾ നൽകി മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം എസ്.എം.എസ് വഴി ലഭ്യമാവും. രോഗാവധിക്കുള്ള സർട്ടിഫിക്കറ്റും ലഭ്യമാവുമെന്ന് മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ എസ്.എം.എസിലെ ലിങ്ക് വഴി ഇ-ജാസ പോർട്ടലിൽ പ്രവേശിച്ച് അവധി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
രോഗലക്ഷണമുള്ളവരും, രോഗികളുമായി സമ്പർക്കമുള്ളവരുമായ 50ന് താഴെ പ്രായമുള്ളവർക്ക് ആന്‍റിജൻ പരിശോധന മതിയെന്നാണ് നിർദേശം. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്കും ആന്‍റിജൻ മതിയാവും. 50ന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ ആർ.ടി.പി.സി.ആർ പരിശോധന ലഭ്യമാക്കുന്നത്. സ്വകാര്യ ക്ലിനിക്കുകൾക്ക് പുറമെ, പി.എച്ച്.സി.സികളിലും ആന്‍റിജൻ പരിശോധനാ സൗകര്യമുണ്ട്. 50 റിയാലാണ് ആന്‍റിജൻ ടെസ്റ്റ് നിരക്ക്. രണ്ട് മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുമെന്നും, നാല് മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് അപ്ഡേറ്റ് ആകുമെന്നുമാണ് മന്ത്രാലയം നേരത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.