ദോഹ: ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടർന്നാൽ ആഗോള ഭക്ഷ്യവിപണിയെ ഗുരുതരമായി ബാധിക്കുമെന്ന് ഖത്തർ. ആഗോള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് യു.എൻ രക്ഷാകൗൺസിൽ സംഘടിപ്പിച്ച സെഷനിൽ സംസാരിക്കവെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ആൽഥാനിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നൽകിയത്. ഹോർമുസ് തന്ത്രപ്രധാന ജലപാതയാണ്. അത് അടച്ചിടുന്നത് ആഗോള സാമ്പത്തിക സ്ഥിരതയെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കും. ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള മാനുഷിക സഹായവിതരണങ്ങൾക്കും ദോഷകരമാകും. യു.എൻ സമുദ്രനിയമ പ്രകാരം ഇതുവഴിയുള്ള സ്വതന്ത്ര കപ്പൽ സഞ്ചാരം അവകാശമാണെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
ഹുർമുസ് അടച്ചിട്ടതു മുതൽ രാസവളങ്ങളുടെ കടുത്ത ക്ഷാമമാണ് ലോകത്തുടനീളം നേരിടുന്നത്. ആഗോള രാസവള വ്യാപാരത്തിന്റെ 30 ശതമാനത്തിലേറെയും ഈ ജലപാത വഴിയാണ് കടന്നു പോകുന്നത്. ഇത് വിപണിയെയും ബാധിച്ചു.
നൈട്രജൻ വളങ്ങളുടെ വിലയിൽ 80 ശതമാനത്തിലേറെ വർധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ഇതിന് പുറമേ ഊർജ വിതരണം തടസ്സപ്പെടുകയും കപ്പൽ ചരക്കുകൂലി വർധിക്കുകയും ചെയ്തു. ലോകമെമ്പാടും പട്ടിണിമരണങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം സായുധ സംഘർഷങ്ങളാണെന്നും യു.എൻ രക്ഷാസമിതിയിൽ അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.