ലോക അർബുദ ദിനം ആചരിച്ചു •മികച്ച ചികിത്സയുമായി എൻ.സി.സി.സി.ആർ
ദോഹ: ഖത്തറിൽ വിവിധ പരിപാടികളോടെ ലോക അർബുദം ദിനം ആചരിച്ചു. ഖത്തർ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നത്. ഫെബ്രുവരി നാലിനാണ് ലോക കാൻസർ ദിനം ആചരിക്കുന്നത്. അർബുദ രോഗികൾ, ബന്ധുക്കൾ, രോഗത്തിനെതിരെ പ്രവർത്തിക്കുന്നവർ തുടങ്ങിയവരോടുള്ള ഐക്യദാർഢ്യവുമായാണ് വിവിധ പരിപാടികൾ നടക്കുന്നത്. 'ഞാൻ, എനിക്ക് കഴിയും' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഖത്തർ കാൻസർ സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മൊബൈൽ കമ്പനിയായ ഉരീദു ഖത്തർ കാമ്പയിൻ തുടങ്ങി. തങ്ങളുടെ നുജൂം പ്ലാൻ ഉപഭോക്താക്കളോട് അവരുടെ പോയൻറുകൾ കാൻസർ സൊസൈറ്റിക്കായി നൽകാനാണ് ഉരീദു ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ നുജൂം പോയൻറുകൾ നൽകുന്നതിലൂടെ കാൻസർ സൊസൈറ്റിക്ക് സാമ്പത്തിക സഹായം ലഭ്യമാവും. രണ്ട് മില്യൻ നുജൂം പോയൻറുകൾ സമാഹരിക്കാനാണ് ഉരീദു ലക്ഷ്യമിടുന്നത്.
അർബുദ ചികിത്സക്കും പരിചരണത്തിനുമായി ഖത്തറിൽ വൻസൗകര്യങ്ങളാണുള്ളത്. കീമോ തെറപ്പി, റേഡിയോ തെറപ്പി തുടങ്ങിയ ചികിത്സകളും രക്തസംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സകളുമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് നാഷനൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻറർ (എൻ.സി.സി.സി ആർ). +974) 4439 7800, 44397801, 44397802 എന്നീ നമ്പറുകളിൽ സേവനം ലഭ്യമാണ്. പരിശോധനക്കെത്തുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്ന തരത്തിൽ കേന്ദ്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
സെൻററിലെ ഡേ കെയർ യൂനിറ്റിലെ കിടക്കകളുടെ എണ്ണം 16ൽ നിന്ന് 52 ആയി വർധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം അടിയന്തര ചികിത്സാ യൂനിറ്റിലെ കിടക്കകളുടെ എണ്ണവും വർധിപ്പിച്ചിരുന്നു. നേരത്തെ ആറ് കിടക്കകൾ മാത്രമായിരുന്നു. നാലെണ്ണം കൂടി വർധിപ്പിച്ച് 10 ആക്കി. എൻ.സി.സി.സി.ആറിന് പുറത്ത് 37 ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളും വിപുലീകരണാർഥം സ്ഥാപിച്ചു. അർബുദമുള്ളവർക്കും ഹെമറ്റോളജി പ്രശ്നങ്ങളാൽ രോഗികളായവർക്കും കൃത്യസമയത്ത് ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കും. മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ പത്തിലധികം കിടക്കകളും ഉണ്ട്.
ആംബുലേറ്ററി കെയർ സെൻറർ, അൽ വക്റ ആശുപത്രി, അൽഖോർ ആശുപത്രി, വിമൻസ് വെൽനസ് റിസർച്ച് സെൻറർ എന്നിവിടങ്ങളിലാണ് എൻ.സി.സി.സി.ആറിന് പുറത്തുള്ള ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.