ദോഹ: കാബിൻ അണുമുക്തമാക്കുന്നതിന് ഏറ്റവും പുതിയ അൾട്രാവയലറ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഖത്തർ എയർവേസ്. ഹണിവെല്ലിെൻറ അൾട്രാവയലറ്റ് കാബിൻ സിസ്റ്റം വേർഷൻ 2.0 ആണ് ഖത്തർ എയർവേസ് വിമാനത്തിനുള്ളിൽ സംവിധാനം ചെയ്തിരിക്കുന്നത്. കാബിൻ അണുമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഹണിവെല്ലിെൻറ 2.0 യു.വി കാബിൻ സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യവിമാന കമ്പനിയായി ഇതോടെ ഖത്തർ എയർവേസ് മാറി.
കൂടുതൽ ഫ്ലക്സിബിലിറ്റി, ഉയർന്ന റിലേബിലിറ്റി, മൊബിലിറ്റി, ഉപയോഗിക്കാൻ കൂടുതൽ എളുപ്പം എന്നിവയാണ് യു.വി കാബിൻ സിസ്റ്റം 2.0 പതിപ്പിെൻറ ഗുണങ്ങൾ. കൂടാതെ, വിമാനത്തിനുള്ളിലെ മുക്കുമൂലകൾ അണുമുക്തമാക്കാൻ സാധിക്കുന്ന പുതിയ യു.വി വിങ്സും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അണുമുക്തമാക്കാനെടുക്കുന്ന സമയവും കുറക്കാൻ സാധിക്കും.
കൈയിൽ പിടിക്കാവുന്ന രീതിയിലുള്ള ഉപകരണവും ഇതോടൊപ്പമുള്ളതിനാൽ കോക്പിറ്റ് പോലെയുള്ള ഇടുങ്ങിയ ഭാഗങ്ങളും അണുമുക്തമാക്കാൻ സാധിക്കും. മാനദണ്ഡങ്ങളനുസരിച്ച് പ്രയോഗിക്കുകയാണെങ്കിൽ വിവിധ തരത്തിലുള്ള വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ അൾട്രാവയലറ്റ് രശ്മികൾക്ക് സാധിക്കുമെന്നും നേരത്തേ ക്ലിനിക്കൽ പരിശോധനകളിലൂടെ കണ്ടെത്തിയിരുന്നു. ഖത്തർ ഏവിയേഷൻ സർവിസാണ് ഇതിെൻറ പ്രവർത്തനം നിയന്ത്രിക്കുന്നത്.
ഹണിവെല്ലിെൻറ പുതിയ യു.വി കാബിൻ സിസ്റ്റം 2.0 പതിപ്പിെൻറ 17 യൂനിറ്റുകളാണ് നിലവിൽ ഖത്തർ എയർവേസ് സ്വന്തമാക്കിയിരിക്കുന്നത്. പരീക്ഷണ നടപടികൾ പൂർത്തിയാക്കിയ ഇവ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചായിരിക്കും വിമാനത്തിനുള്ളിൽ പ്രയോഗിക്കുക. യാത്രക്കാർക്ക് കോവിഡ്മുക്ത യാത്രകളാണ് കമ്പനി നൽകുന്നത്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ 37,000 കോവിഡ്-19 രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റില്ല.
മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചത്. വിമാനങ്ങളിൽ കാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിനു മുമ്പ് 0.002 ശതമാനം ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയതിനു ശേഷം ഒരു ജീവനക്കാരനുപോലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. പൂർണമായും കോവിഡ്-19 വാക്സിനെടുത്തവരുമായി പറക്കുന്ന ആദ്യ വിമാനകമ്പനിയെന്ന ഖ്യാതിയും ഖത്തർ എയർവേസ് സ്വന്തമാക്കിയിരുന്നു. ക്യു.ആർ 6421 വിമാനമാണ് ചരിത്രത്തിലിടം നേടിയത്.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണമായും കോവിഡ്-19 വാക്സിൻ സ്വീകരിച്ചവരായിരുന്നു. ദോഹയിൽനിന്ന് ഒമാനിലേക്കും തിരിച്ചുമാണ് വിമാനം പറന്നത്. കാർബൺ പ്രസരണം കുറക്കുന്ന ഖത്തർ എയർവേസിെൻറ ഏറ്റവും പുതിയ എയർബസ് എ 350-1000 വിമാനമാണ് ചരിത്ര പറക്കലിന് സാക്ഷ്യം വഹിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഹണിവെല്ലിെൻറ പുതിയ യു.വി കാബിൻ സിസ്റ്റം ഖത്തർ എയർവേസ് സ്വന്തമാക്കിയത് വൻനേട്ടമാണെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ആഗോള തലത്തിൽതന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ എയർലൈനാണ് ഖത്തർ എയർവേസ്. എല്ലാ യാത്രക്കാർക്കും കോവിഡ് ഭീതിയില്ലാതെ യാത്ര സാധ്യമാക്കാനുള്ള കമ്പനിയുടെ നടപടികളുെട ഒടുവിലത്തേതാണ് പുതിയ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.