കെ. ഹുബൈബ്
ദോഹ: വിസ്മയങ്ങളുടെ കൂട് തുറന്ന് അൽ തുമാമ ഫുട്ബാൾ ലോകത്തിന് സ്വന്തമായി.
വിശ്വമേളയിലേക്ക് ഇനിയും 13 മാസം ബാക്കിനിൽക്കെ മാമാങ്കത്തിെൻറ ആറാം കളിയിടം ലോകത്തിന് മുമ്പാകെ തുറന്നു.
കോവിഡിെൻറ ദുരിതകാലത്തിൽ നിന്നും ലോകത്തിെൻറ തിരിച്ചുവരവ് പ്രഖ്യാപിച്ച്, ഗാലറി നിറഞ്ഞു തുളുമ്പിയ കാണികളുടെ സാന്നിധ്യത്തിൽ ഖത്തറിെൻറ ലോകകപ്പ് കുതിപ്പിലേക്ക് അമീർ കപ്പ് ഫൈനലോടെ കിക്കോഫായി.
സ്വാഗതമോതി 'ഖഫിയ'
ഒളിപ്പിച്ചുവെച്ച അതിശയങ്ങളിലേക്കായിരുന്നു തുമാമയുടെ ചെപ്പ് തുറന്നത്. സ്റ്റേഡിയം മാത്രമല്ല, പരിസരവും ഖഫിയയുടെ കാഴ്ചകാളായി. തുമാമ സ്റ്റേഡിയത്തിെൻറ രൂപകൽപനയിൽ മാതൃകയായ 'ഖഫിയ' തൊപ്പിയണിഞ്ഞ കൗമാരക്കാരുടെ മജ്ലിസുകൾ, സ്റ്റേഡിയത്തോട് ചേർന്നൊരുക്കിയ പൂന്തോട്ടങ്ങളിൽ മരങ്ങൾക്ക് ഒരുക്കിയ തടങ്ങളും തൊപ്പി തന്നെ. എന്തിനേറെ, റോഡിലെയും സ്റ്റേഡിയം കോമ്പൗണ്ടിലെയും ഗതാഗതം ക്രമീകരിക്കാനായി നിർമിച്ച ബാരിക്കേഡുകളിലുമുണ്ടായിരുന്നു 'ഖഫിയ' ടച്ച്.
വെള്ളിയാഴ്ച ഖത്തർ പുലർന്നതുതന്നെ ഫുട്ബാൾ ആവേശത്തിലേക്കായിരുന്നു. ഒന്നരവർഷത്തിലേറെ കോവിഡ് കവർന്നെടുത്ത കാലത്തിൽ നിന്നും രാജ്യം സന്തോഷപ്പുലരിയിലേക്ക് ഉദിച്ചുയർന്ന ദിനം. അവധി ദിനം കൂടിയായതിനാൽ ആഘോഷങ്ങൾക്ക് പത്തരമാറ്റിെൻറ തിളക്കവും. ഉച്ചകഴിഞ്ഞ് വഴികളെല്ലാം അൽ തുമാമയിലേക്കായി. സ്വന്തംവാഹനങ്ങളിലും, മെട്രോ പിടിച്ചും രാജ്യത്തിെൻറ എല്ലാ ദിക്കിൽ നിന്നും ആൾകൂട്ടം ഒഴുകി. ഉച്ച മൂന്ന് മുതൽ തന്നെ തുമാമയിലേക്കുള്ള വഴികൾ തുറന്നു. തിരക്കൊഴിവാക്കാൻ നാലുമണിക്കു തന്നെ കാണികൾക്കുള്ള പ്രവേശനവും ആരംഭിച്ചിരുന്നു. പുറംകാഴ്ചകൾ ആസ്വദിച്ചായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. നാലുമണിയാവുേമ്പാഴേക്കും കളിക്കൂടിലേക്ക് ആളൊഴുക്ക് തുടങ്ങി. ഏഴ് മണിക്കുള്ള കിക്കോഫിലേക്ക് മണിക്കൂറുകളുടെ കാത്തിരിപ്പുണ്ടായിരുന്നെങ്കിലും സമയസൂചികൾ വേഗത്തിൽ പറന്നുപോയി. 6.30ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ലളിതം, എന്നാൽ പ്രൗഢഗംഭീരം. 'ഖഫിയ' തന്നെയായിരുന്നു ചടങ്ങുകളുടെയും തീം. അറബ് ബാലന്മാരുടെ 'ഖഫിയ' ഓട്ടം ഉദ്ഘാടന ചടങ്ങുകളുടെ ആകർഷണീയതയായി മാറി.
ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുള്ള കാണികൾ ഒന്നിച്ച ഗാലറിക്കു മുമ്പാകെ ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും വിശ്വാസവും അടയാളപ്പെടുത്തുന്ന ചടങ്ങുകൾ. വർണാഭമായ വെടിക്കെട്ടോടെ തുമാമയെന്ന കളിയിടം ഖത്തർലോകത്തിന് സമർപ്പിച്ചു.
6.50ഓടെയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്റ്റേഡിയത്തിലെത്തുന്നത്. ഗാലറിയിലെ ബിഗ് സ്ക്രീനിലെ അമീറിെൻറ ചിത്രം തെളിഞ്ഞതോടെ ആരവങ്ങൾ അത്യുച്ചത്തിലായി.
സ്റ്റേഡിയത്തിലെത്തിയ അമീർ ഗാലറിയെ അഭിവാദ്യം ചെയ്തു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഖത്തർ ലോകകപ്പ് േഗ്ലാബൽ ലെഗസി അംബാസിഡർമാരായ മുൻ ബ്രസീൽ ഇതിഹാസം കഫു, സാമുവൽ ഏറ്റു, റൊണാൾഡ് ഡിബോയർ, ടിം കാഹിൽ,ഒളിമ്പിക്സ് മെഡൽജേതാവ് മുഅതസ് ബർഷിം എന്നിവരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.