ദോഹ: ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും പൊള്ളലേറ്റവർക്കും ആശ്വാസമായി അൽ വക്റ ആശുപത്രിയിൽ പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചു. രോഗികളുടെ വേദന ലഘൂകരിക്കുകയെന്ന ലക്ഷ്യവുമായാണ് അക്യൂട്ട് പെയിൻ മാനേജ്മെൻറ് സേവനം നൽകുന്ന വിഭാഗം തുറന്നിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലാണ് അൽ വക്റ ആശുപത്രി പ്രവർത്തിക്കുന്നത്.
പെയിൻ മാനേജ്മെൻറിൽ വിദഗ്ധരായ മൂന്ന് നഴ്സുമാരുൾപ്പെടെയുള്ള പരിചയസമ്പന്നരായ സംഘമാണ് സേവനത്തിന് നേതൃത്വം നൽകുന്നത്. രോഗികൾക്ക് മികച്ച സേവനം നൽകുന്നതിന് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ അക്യൂട്ട് പെയിൻ മാനേജ്മെൻറ് സേവനം ആരംഭിച്ചതെന്ന് അൽ വക്റ ആശുപത്രിയിലെ അനസ്തേഷ്യോളജി ആൻഡ് പെയിൻ മാനേജ്മെൻറ് കൺസൽട്ടൻറ് ഡോ. അബ്ദുല്ല ഫാതി നസൽ പറഞ്ഞു.
വേദന കാരണം കഷ്ടപ്പെടുന്നവരുടെ വേദനയകയറ്റുന്നതിനും ലഘൂകരിക്കുന്നതിനുമായുള്ള മെഡിസിൻ ശാഖയാണ് പെയിൻ മാനേജ്മെൻറ്. വിദഗ്ധ പരിശോധനകളിലൂടെ രോഗികളുടെ വേദനയകറ്റി മികച്ച ചികിത്സ നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡോ. നസൽ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ തിയറ്ററിൽനിന്നും പുറത്തിറങ്ങുന്നതോടെ അവർക്ക് പലവിധ വേദനകളും പ്രയാസങ്ങളും തുടങ്ങും. രോഗം ഭേദമാകുന്നതോടൊപ്പം വേദനയകറ്റുന്നതിനുള്ള പരിശോധനയും ചികിത്സയും പുതിയ അക്യൂട്ട് പെയിൻ മാനേജ്മെൻറ് കേന്ദ്രത്തിൽ ഉറപ്പുവരുത്തും.
തീപൊള്ളലേറ്റ വ്യക്തിയിലുണ്ടാകുന്ന വേദന അതിസങ്കീർണമാണ്. അവരുടെ വേദനകൂടി ലഘൂകരിക്കുന്ന സേവനങ്ങൾ ഇതിലൂടെ നൽകും. അക്യൂട്ട് പെയിൻ മാനേജ്മെൻറ് സംഘത്തിലുൾപ്പെടുന്ന എല്ലാവർക്കും ഒരു വർഷത്തിലേറെയായി മികച്ച പരിശീലനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി സേവനം ഉടൻ തന്നെ വിപുലമാക്കാനാണ് അൽ വക്റ ആശുപത്രി അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.