ദോഹ: സ്വീഡനിൽ നിന്നുമാരംഭിച്ച് ഡെന്മാർക്ക് വഴി ജർമനിയിലെ ഹാംബർഗിൽ അവസാനിക്കുന്ന 750 കിലോ മീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലി ചാമ്പ്യൻഷിപ്പിൽ ഖത്തറിൽ നിന്നുള്ള സംഘവും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുക ലക്ഷ്യം വെച്ച് യൂറോപ്പിലെ ഗ്ലോബൽ ബൈക്കിംഗ് ഇനീഷിയേറ്റീവാ(ജി ബി ഐ)ണ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടും ശാഖകളുള്ള ജി ബി ഐ റാലിയിൽ 35 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഖത്തർ സൈക്ലിംഗ് സെൻററിൽ നിന്നുള്ള 38 സൈക്ലിസ്റ്റുകളും ഖത്തരി സഞ്ചാരികളും സാഹസികരുമാണ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതെന്ന് ഖത്തർ സാംസ്കാരിക–കായിക മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
സോമാലിയയിൽ നിന്നുള്ള അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യം വെച്ചും താമസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിനുമായുള്ള സാമ്പത്തിക പിന്തുണ ലക്ഷ്യം വെച്ചുമാണ് നാലാമത് സൈക്കിൾ റാലിയിൽ ഖത്തരി സൈക്ലിസ്റ്റുകളും സഞ്ചാരികളും സാഹസികരും പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈക്കമ്മീഷണറുടെ സഹകരണത്തോടെ ഖത്തർ ചാരിറ്റിയാണ് സോമാലിയക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി ചാമ്പ്യൻഷി പ്പിൽ ഏറ്റവും മികച്ച ഫണ്ട് റൈസിംഗ് ടീമായി തെരഞ്ഞെടുക്കപ്പെട്ടത് ഖത്തരി സംഘത്തെയായിരുന്നു. ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് ഗസ്സയിൽ ഖത്തരി സൈക്ലിസ്റ്റുകൾ ഒരു സ്കൂൾ വരെ നിർമ്മിച്ചുനൽകിയിട്ടുണ്ട്. നാല് മില്യൻ റിയാലാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
ജി ബി ഐ റേസിൽ തുടർച്ചയായി നാലാം വർഷവും പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഖത്തറിൽ നിന്നുള്ള സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.