ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളുടെ പരമ്പരയിലൂടെ മെഡിക്കല്‍ രംഗത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍്ററിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം. കഴിഞ്ഞ രണ്ടുവര്‍ഷമായി ‘മുഹമ്മദ്’എന്ന കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കുന്നതിനായുള്ള കഠിന പ്രയത്നത്തിലായിരുന്നു സംഘം. ഒ.ഇ.ഐ.എസ് സിന്‍ഡ്രോം എന്ന അസുഖം മൂലമുളള ജനനവൈകല്യങ്ങള്‍ മാറ്റുന്നതിനായി നിരവധി നടപടിക്രമങ്ങളാണ് ഇവര്‍ കൈക്കൊണ്ടത്. അപൂര്‍വ്വവും ജീവന് ഭീഷണിയുമായ ഈ അസുഖമുണ്ടാകുന്നവരില്‍ 95 മുതല്‍ 99 ശതമാനം പേരും മരണത്തിന് കീഴടങ്ങാറാണ് പതിവ്. സിദ്റയിലെ പീഡിയാട്രിക് ജനറല്‍, തൊറാസിക് സര്‍ജറി ഡിവിഷന്‍ ചീഫ് ഡോ. അബ്ദുല്ല സറൂഖാണ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത്. ശിശുരോഗ വിഭാഗത്തിലെ സര്‍ജന്‍സ്, യൂറോളജിസ്റ്റ്, അനസ്തേഷ്യോളജിസ്റ്റ്്, ന്യൂറോ സര്‍ജന്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ മുതലായവര്‍ ചേര്‍ന്ന് അതീവ സങ്കീര്‍ണ്ണവും കഠിനവുമായ ഏഴ് ശസ്ത്രക്രിയകളാണ് മുഹമ്മദിന്‍െറ ജീവന്‍ രക്ഷിക്കാനായി നടത്തിയത്. 2016 ഒക്ടോബറില്‍ 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെ നിരവധി അവയവങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. കുട്ടി ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ നടത്തിയ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ തന്നെ കുഞ്ഞിന് ഒ.ഇ.ഐ.എസ് സിന്‍ഡ്രോം ഉണ്ടാവാനുള്ള സാധ്യതകള്‍ കണ്ടത്തെിയിരുന്നു. ഇതോടെ കുഞ്ഞിനെ രക്ഷിക്കുന്നതിനായുള്ള പദ്ധതികള്‍ ഡോക്ടര്‍മാരുടെ സംഘം ആവിഷ്കരിച്ചുവരികയായിരുന്നു.
എച്ച്.എം.സിയിലെ പീഡിയാട്രക് സര്‍ജറി മേധാവി ഡോ. മന്‍സൂര്‍ അലി, പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജറി ഡിവിഷന്‍ ചീഫ് ഡോ. ജേഴ്സണ്‍ ഹൊവാര്‍ഡ്, സര്‍ജറി ഡിപ്പാര്‍ട്ട്മെന്‍റ് അധ്യക്ഷന്‍ ഡോ. ഡേവിഡ് സിഗാലെറ്റ്. പീഡിയാട്രിക് ന്യൂറോസര്‍ജറിയുടെ ആക്റ്റിങ് ഡിവിഷന്‍ ചീഫ് ഡോ. ഖാലിദ് അല്‍ ഖറാസി, സിദ്റയിലെ പീഡിയാട്രിക് യൂറോളജി ഡിവിഷന്‍ ചീഫ് ജോ ലൂയിസ് പിപ്പി സലേ എന്നിവരാണ് ശസ്ത്രക്രിയ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിലുണ്ടായിരുന്നത്.
ഇവരോടൊപ്പം ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരും ഡയറ്റീഷ്യന്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളും ശസ്ത്രക്രിയയുടെ ഭാഗമായി. തന്‍്റെ കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കുന്നതിനായി പ്രയത്നിച്ചവരോടെല്ലാം നന്ദിയുണ്ടെന്ന് കുഞ്ഞു മുഹമ്മദിന്‍്റെ ഉമ്മ ഷെയ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.