2018ല്‍ ഉരീദു 5 ജി നെറ്റ്വര്‍ക്ക് തുടങ്ങും

ദോഹ: രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഉരീദു, 2018 ഓടെ  5 ജി നെറ്റ്വര്‍ക്ക് സംവിധാനത്തിന് തുടക്കമിടും. എന്നാല്‍, 2020ഓടെ മാത്രമേ ഈ സംവിധാനം വ്യാപാരാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങുകയുള്ളൂവെന്ന് ഉരീദു ഖത്തര്‍ സി.ഇ.ഒ വലീദ് അല്‍ സയിദ് പറഞ്ഞു. 5 ജി നെറ്റ്വര്‍ക്ക് ശൃംഖലക്ക് തുടക്കമാകുന്നതോടെ നിലവിലുള്ള ഇന്‍റര്‍നെറ്റ് സ്പീഡ് സെക്കന്‍റില്‍ ഒരു ജി.ബി മുതല്‍ 10 ജി.ബി വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ഹ്യുവായ് കമ്പനിയുടെ സഹകരണത്തോടെ ഉരീദു 5 ജി ഗവേഷണ-വികസന കേന്ദ്രവും ഗവേഷണത്തിനായി പ്രത്യേക ലബോറട്ടറിയും സ്ഥാപിക്കും. 5 ജി സംവിധാനം സ്ഥാപിക്കാന്‍ കമ്പനി തയാറെടുത്തിട്ടുണ്ടെന്നും നെറ്റ്വര്‍ക്ക് സ്ഥാപിതമാകുന്നതോടെ വ്യാപാരാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നും സി.ഇ.ഒ അറിയിച്ചു. 
ഇതിനായുള്ള കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിച്ചതായും ആവശ്യമായ യന്ത്രസാമഗ്രികളും അനുബന്ധ സേവനങ്ങളുമൊരുക്കാന്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് പദ്ധതിയില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഉരീദു ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനി പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇവിടങ്ങളില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധ്യമാകില്ളെന്ന വിലയിരുത്തലാണ് തീരുമാനത്തില്‍നിന്ന് പിന്നാക്കം പോകാന്‍ കാരണം. വിവരസാങ്കേതിക-വാര്‍ത്താവിനിമയ വ്യവസായത്തില്‍ നിക്ഷേപമിറക്കാനും ഡാറ്റ കേന്ദ്രങ്ങള്‍ നിര്‍മിച്ച് മുന്നേറാനുമാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 
ഖത്തറടക്കം 11 രാജ്യങ്ങളിലാണ് ഉരീദുവിന് പ്രവര്‍ത്തനകേന്ദ്രങ്ങളുള്ളത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പദ്ധതികള്‍ക്കാണ് നിലവില്‍ പ്രാമുഖ്യം നല്‍കുന്നത്. തുണീഷ്യയിലും അള്‍ജീരിയയിലും വൈകാതെ 4 ജി സംവിധാനം തുടങ്ങും. വരുമാനത്തിന്‍െറ 11 മുതല്‍ 20 ശതമാനം വരെ തങ്ങള്‍ക്ക് ശാഖകളുള്ള രാജ്യങ്ങളിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഓഹരിയൊന്നിന് 30 ശതമാനം ഡിവിഡന്‍റ് നല്‍കാനുള്ള  (ഓഹരിക്ക് മൂന്ന് റിയാല്‍ വീതം) തീരുമാനമടക്കം വാര്‍ഷികയോഗത്തിലെ എല്ലാ തീരുമാനങ്ങളും ഓഹരിയുടമകള്‍ അംഗീകരിച്ചു. 2015 ല്‍ കമ്പനിയുടെ ഡാറ്റ വിതരണ ലാഭം 37 ശതമാനം ഉയര്‍ന്ന് 12 ഖത്തര്‍ റിയാലിത്തെിയതായും  32.2 ബില്യന്‍ ഖത്തര്‍ റിയാലിന്‍െറ മൊത്തവരുമാനം നേടിയതായും ചെയര്‍മാന്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.