ദോഹ: ഏറെനാളത്തെ ഇടവേളക്ക് ശേഷം ഖത്തറില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ഖത്തര്‍ കെമിക്കല്‍സ് കമ്പനിയിലാണ് (ക്യുകെം) മലയാളികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. എച്ച്.ആര്‍, അഡ്മിനിസ്ട്രേഷന്‍, പ്രോജക്ട്സ്, മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്ന് ജീവനക്കാരെ കുറക്കാനാണ് കമ്പനിയുടെ തീരുമാനം. ജൂണ്‍ ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. രണ്ടു മാസത്തെ നോട്ടീസ് കാലാവധിയാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റു ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് എന്‍.ഒ.സി നല്‍കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രമുഖ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെ¤്രടാളിയത്തില്‍ (ക്യു.പി) നിന്ന് ആയിരത്തിലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടുകൊണ്ടാണ് രാജ്യത്ത് വിവിധ കമ്പനികള്‍ ജീവനക്കാരെ കുറക്കുന്നതിന് തുടക്കംകുറിച്ചത്. ഖത്തര്‍ പെട്രോളിയത്തിന്‍െറ ഓഹരി പങ്കാളിത്തമുള്ള മറ്റു കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടു. ക്യു.പിയുടെ പങ്കാളിത്തമുള്ള ക്വാപ്കോ, റാസ് ഗ്യാസ്, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ സ്റ്റീല്‍, ഖത്തര്‍ വിനൈല്‍, കാഫ്കോ തുടങ്ങിയ കമ്പനികളില്‍ നിന്നാണ് ജീവനക്കാരെ ഒഴിവാക്കിയത്. ക്യു കമ്പനികളില്‍ പെട്ട ക്യുകെമ്മില്‍ ഇപ്പോഴാണ് ജീവനക്കാരുടെ പുനക്രമീകരണം നടക്കുന്നത്. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പലരും. പ്രകൃതി വാതകത്തില്‍ എത്ലീന്‍ വേര്‍തിരിച്ചെടുത്ത് പോളിഎത്ലീന്‍, മറ്റു പ്ളാസ്റ്റിക് അസംസ്കൃത ഉല്‍പന്നങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയാണിത്. ഖത്തര്‍ പെട്രോളിയവും അമേരിക്കന്‍ കമ്പനിയായ ഷെവ്റോണ്‍ ഫിലിപ്സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണിത്. ടെലികോം കമ്പനികളായ ഉരീദു, വോഡഫോണ്‍, അല്‍ ജസീറ ചാനല്‍ നെറ്റ്വര്‍ക്ക്, ഖത്തര്‍-ഫ്രഞ്ച് സംയുക്ത സംരംഭവുമായ ഖത്തരി ദിയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വര്‍ഷം ജീവനക്കാരെ പിരിച്ചുവിട്ടത്.
ക്യു കമ്പനികള്‍ ഉള്‍പ്പെടെ കര്‍ശനമായി ചെലവു ചുരുക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ അലന്‍വസുകളും ഗ്രേഡും കുറക്കുന്നതുള്‍പ്പെടെ നടപടികളിലേക്ക് കമ്പനി നീങ്ങുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. ചെലവ് ചുരുക്കല്‍ ഏര്‍പ്പെടുത്തിയതോടെ ഇവരുടെ ഉപകരാര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്ന ഒട്ടേറെ ചെറിയ കമ്പനികളിലെ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വിവിധ ചെറിയ കമ്പനികളുടെ ആയിരക്കണക്കിനു ജീവനക്കാരെയും ഇതു ബാധിക്കും. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ മാസം മുപ്പതിലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. നല്ല ശമ്പളത്തോടെ ജോലി ചെയ്തിരുന്നവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പലരും. എണ്ണ വില 50 ഡോളറിന് മുകളിലത്തെിയതാണ് പ്രവാസികള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നത്.
എണ്ണ വില ഉയരുന്നതോടെ കമ്പനികള്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്കു നീങ്ങില്ളെന്ന കണക്കുകൂട്ടലിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.
എല്ലാ കമ്പനികളും ജീവനക്കാരെ കുറക്കുന്നത് വിദേശ തൊഴിലാളികളെ മാത്രമാണ് ബാധിക്കുക. കഴിഞ്ഞ വര്‍ഷം പ്രമുഖ കമ്പനികളില്‍ നിന്നുളള പിരിച്ചുവിടല്‍ ഖത്തറിലെ മലയാളി സമൂഹത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരില്‍ നിരവധി മലയാളികളുണ്ട്. ഭരണരംഗത്തെ ചെലവ് ചുരുക്കല്‍, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.