മൊസൈക് ടി.വിക്ക് പകരം ഇനി ഉരീദു ടി.വി

ദോഹ: പ്രമുഖ മൊബൈല്‍ നെറ്റ്വര്‍ക്ക്ദാതാക്കളായ ഉരീദു മൊസൈക്ക് ടി.വിക്ക് പകരം ഉരീദു ടി.വി പുറത്തിറക്കി. കുടുംബ വിനോദ പരിപാടികള്‍ക്ക് പുതിയ പരിണാമം നല്‍കിയാണ് പുതിയ ഉരീദു ടി.വി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഒരു സെറ്റ് ബോക്സില്‍ നിന്ന് തന്നെ വിനോദ പരിപാടികള്‍ക്ക് പുറമേ  ഓണ്‍ ഡിമാന്‍റ്, ആപ്സ്, ലൈവ് ടെലിവിഷന്‍ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഉരീദു ടി.വി പ്രവര്‍ത്തിക്കുക. ഏറ്റവും പുതിയ ഫൈബര്‍ ഒപ്റ്റിക്സ്, വൈ ഫൈ ടെക്നോളജിയാണ് ഉരീദു ടിവിയില്‍ വിന്യസിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഇഷ്ടമനുസരിച്ച് വിവിധ പാക്കേജുകള്‍ ഉരീദു ടി.വി പുറത്തിറക്കിയിട്ടുണ്ട്. 4k സര്‍വീസ് മേഖലയില്‍ ആദ്യമായി അവതരിപ്പിക്കുന്ന കമ്പനിയാണ് ഉരീദു. ഖത്തറില്‍ 260,000 വീടുകളില്‍ നിലവില്‍ ഉരീദു ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഉരീദു ടി.വി എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക്  ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. അറബിക് എന്‍റര്‍ടെയിന്‍മെന്‍റ്, ഏഷ്യന്‍ എക്സ്ട്രാ ഫോര്‍ സ്പോര്‍ട്സ്, മൂവീസ്, വാര്‍ത്താ ചാനലുകള്‍ കൂടാതെ ലോകമെമ്പാടുമുള്ള സ്പോര്‍ട്സ്, കുടുംബ, ചരിത്ര, ഹാസ്യ പരിപാടികളുള്ള ചാനലുകള്‍ ഉരീദു ടി.വിയില്‍ ലഭ്യമാകും. 
പേള്‍ ഖത്തറില്‍ നടന്ന ചടങ്ങിലാണ് പുതിയ ഉരീദു ടി.വി ലോഞ്ചിങ് സംഘടിപ്പിച്ചത്. ഉരീദു ഫൈബര്‍ നെറ്റ്വര്‍ക്കിനെ പിന്തുണക്കുന്ന ഹുവാവിയുടെ മിഡിലീസ്റ്റ് മേധാവി ചാള്‍സ് യാങ് ചടങ്ങില്‍ സംബന്ധിച്ചു.  ഉരീദുവിനെ സംബന്ധിച്ചടത്തോളം അഭിമാനിക്കാവുന്ന ദിവസമാണിതെന്നും കുടുംബ വിനോദ പരിപാടികള്‍ ഇനി മുതല്‍ ഖത്തറില്‍ മറ്റൊരു തലത്തിലേക്ക് മാറുകയാണെന്നും ഉരീദു ഖത്തര്‍ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ വലീദ് അല്‍ സയിദ് പറഞ്ഞു. കൂടുതല്‍ ശക്തിയോടെയും കൂടുതല്‍ ചോയ്സുകളുമായും ഇനി മുതല്‍ ഉരീദു നിങ്ങളോടൊപ്പം ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഉരീദുവിന്‍െറ പുതിയ സൂപ്പര്‍ നെറ്റിലേക്ക് ഇതിനെ വിന്യസിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊസൈക് ടി.വി ഉപഭോക്താക്കള്‍ക്ക് ഉരീദു ടി.വി ഒരു അദ്ഭുതമായിരിക്കുമെന്നും പുതിയ സേവനങ്ങളില്‍ അവര്‍ സന്തുഷ്ടരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.