ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് എന്‍ജിന്‍ തകരാര്‍

ദോഹ: ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ എന്‍ജിനുകളില്‍ കണ്ടത്തെിയ തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം. ഖത്തര്‍ എയര്‍വെയ്സ് അടക്കം ലോകത്തെ പ്രമുഖ വിമാന കമ്പനികള്‍ ഉപയോഗിച്ചുവരുന്ന ബോയിങ് 787 ഡ്രീലൈനര്‍ വിമാനങ്ങളില്‍ സ്ഥാപിച്ച ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനി (ജി.ഇ)യുടെ ‘ജെന്‍ക്സ് -പിപ്2’എന്‍ജിനുകള്‍ക്കാണ് കേടുപാടുകള്‍ കണ്ടത്തെിയത്.
ജനുവരി 29ന് വാന്‍കൂവറില്‍ നിന്ന് ടോക്യോയിലേക്ക് പറന്ന ജപ്പാന്‍ എയര്‍ലൈന്‍സിന്‍െറ വിമാനത്തിനാണ് ആദ്യമായി ഈ പ്രശ്നം അനുഭവപ്പെട്ടത്. ഇതിന്‍െറ ഭാഗമായാണ് ജി.ഇ എന്‍ജിന്‍ ഘടിപ്പിച്ച എല്ലാ 787 ബോയിങ് വിമാനങ്ങളും അടിയന്തരമായി കേടുപാടുകള്‍ തീര്‍ക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്. ബോയിങ്  787 വിമാനങ്ങള്‍ പറത്തുന്ന ലോകത്തെ രണ്ടു ഡസനിലധികം വരുന്ന വിമാന കമ്പനികളുടെ വിവിധ വിമാനങ്ങളിലായി മൊത്തം 460 ജെന്‍ക്സ് -പിപ്2 എന്‍ജിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആഗോളാടിസ്ഥാനത്തില്‍ എന്‍ജിനുകളുടെ കേടുപാടുകള്‍ തീര്‍ക്കാനായി 100 മുതല്‍ 150 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഇത് യു.എസ് ഓപറേറ്റര്‍മാര്‍ക്ക് മാത്രമായുള്ള അറിയിപ്പാണെന്നും മറ്റുള്ള വിമാനക്കമ്പനികള്‍ എഫ്.എ.എയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരുകയാണ് ചെയ്യുകയെന്നും  പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോയിങ്ങ് 787 ശ്രേണിയില്‍ ഖത്തര്‍ എയര്‍വെയ്സിന് 28 ഡ്രീംലൈനര്‍ വിമാനങ്ങളാണ് നിലവിലുള്ളത്. പക്ഷേ, എത്ര വിമാനങ്ങളുടെ എന്‍ജിനുകള്‍ക്കാണ് പ്രശ്നമുള്ളതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
‘ജെന്‍ക്സ്’ എന്‍ജിനുകളുള്ള വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നതെന്നും സുരക്ഷക്കും ഭദ്രതക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഖത്തര്‍ എയര്‍വെയ്സ് പ്രസ്താവനയില്‍ പറഞ്ഞു.  നിലവില്‍ തങ്ങളുടെ സര്‍വീസുകളെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവും കാണുന്നില്ളെന്നും ഇവര്‍ അറിയിച്ചു.
എഫ്.എ.എയുടെ നിര്‍ദേശങ്ങള്‍ വരുന്നതിനു മുമ്പായി  ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നാല്‍പതോളം വിമാനങ്ങളുടെ കേടുകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘ജെന്‍ക്സ് 1ബി -പിപ്2’ എന്‍ജിന്‍ ഘടിപ്പിച്ച രണ്ട് വിമാനങ്ങളിലെ ഓരോ എന്‍ജിനുകളിലും പരിശോധന പൂര്‍ത്തിയാക്കി, കേടുപാടുകള്‍ തീര്‍ത്തു.
എന്‍ജിനുകളുടെ ഫാന്‍ ബ്ളേഡില്‍ നിന്നും സ്പിന്നറില്‍ നിന്നും ഐസ് ചിതറുകയും ബ്ളേഡുകള്‍ ഫാന്‍ കെയ്സുകളില്‍ ഉരുസുകയും ചെയ്യുമ്പോള്‍ എന്‍ജിന് കുലുക്കം അനുഭവപ്പെടും. കെയ്സുകളുടെ പ്രതലം 12 ഇഞ്ച് രാകി കുറച്ചാണ് ഇതിന് പരിഹാരം കാണുന്നതെന്നും  ഇത് ചെയ്യാനായി ഓരോ എന്‍ജിനും 16 മണിക്കൂര്‍ ആവശ്യമാണെന്നും ജി.ഇ കമ്പനി പറഞ്ഞു. വിമാനത്തില്‍നിന്ന് എന്‍ജിന്‍ വേര്‍പ്പെടുത്താതെ തന്നെ ഇത് ചെയ്യാവുന്നതാണ്. വിമാന സര്‍വീസുകളെ ബാധിക്കാതെ ഈ പ്രവൃത്തി നടത്തുന്നതെന്നും പുതുതായി നിര്‍മിക്കുന്ന എന്‍ജിനുകളെ ഈ പ്രശ്നം ബാധിക്കില്ളെന്നും ജി.ഇ. പ്രസ്താവനയില്‍ അറിയിച്ചു.
2013ല്‍ ഇത്തരമൊരു പ്രശ്നം ഉണ്ടായിരുന്നെങ്കിലും ‘ഐസിങ്’ തകരാറല്ളെന്നാണ് കമ്പനി അറിയിച്ചത്. ഈ വര്‍ഷം ഖത്തര്‍ എയര്‍വെയ്സിന്‍െറ ആറ് ബോയിങ് വിമാനങ്ങള്‍ ബാറ്ററിയിലെ തകരാര്‍ കാരണം ലാന്‍ഡ് ചെയ്തിരുന്നതായും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.