മത്ഹഫിന് ‘മ്യൂസിയം ഓസ്കാര്‍’ പുരസ്കാരം

ദോഹ: കലാ-പുരാവസ്തു രംഗത്തെ ‘ഓസ്കാര്‍’ എന്നറിയപ്പെടുന്ന ‘ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍ ഇന്‍ ദ മിഡില്‍ ഈസ്റ്റ്’ അവാര്‍ഡിന് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് (മത്ഹഫ്) അര്‍ഹമായി. 
ലണ്ടനില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മത്ഹഫ് മ്യൂസിയം മേഖലയിലെ പ്രധാന പുരസ്കാരത്തിന് അര്‍ഹമായത്. ദുബൈയിലെ മൂവിങ് ഇമേജ് മ്യൂസിയവും സല്‍സാലി പ്രൈവറ്റ് മ്യൂസിയവും  ഒമാന്‍ നാഷനല്‍ മ്യൂസിയവും ദുബൈ സല്‍സാലി സ്വകാര്യ മ്യൂസിയം എന്നിവയടങ്ങിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് മത്ഹഫ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. സാംസ്കാരിക രംഗത്തെ 12  പ്രമുഖരടങ്ങിയ പാനലാണ് പുരസ്കാരം നിര്‍ണയിച്ചത്. ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ചെയര്‍പേഴ്സനായ ഖത്തര്‍ മ്യൂസിയംസിന്‍െറ കീഴിലാണ് മത്ഹഫ് പ്രവര്‍ത്തിക്കുന്നത്. മോഡേണ്‍ കണ്ടംപററി അറബ് കലാരൂപങ്ങളുടെ വന്‍ ശേഖരം ഇവിടെയുണ്ട്. 
19ാം നൂറ്റാണ്ട് മുതലുള്ള 9,000ത്തിലേറെ കലാസൃഷ്ടികളാണ് മ്യൂസിയത്തിലുള്ളത്. ഉത്തമ സാംസ്കാരിക കേന്ദ്രങ്ങള്‍ക്കുള്ള പുരസ്കാരത്തിനാണ് ‘മത്താഫ്’ പരിഗണക്കപ്പെട്ടത്. 
ലോകത്തെ പ്രധാന സഞ്ചാരകേന്ദ്രങ്ങളെയും യാത്രാ സംബന്ധിയായ അനുഭവങ്ങളെയും വിഷയമാക്കുന്ന ത്രൈമാസിക പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍സ് (എല്‍.സി.ഡി). 15 വര്‍ഷമായി മേഖലയിലുള്ള എല്‍.സി.ഡിയുടെ പുരസ്കാരം ഈ മേഖലയില്‍ വളരെ വിലമതിക്കപ്പെടുന്നതാണ്. ലോകത്തിലെ മികച്ച വാസ്തുശില്‍പ മാതൃകകള്‍ക്കുള്ള പുരസ്കാരങ്ങളുടെ പട്ടികയില്‍ ഖത്തറില്‍ നിന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടും ഇടംപിടിച്ചിരുന്നു. വിവിധ നാടുകളില്‍നിന്ന് ഓരോവര്‍ഷവും അവാര്‍ഡുകള്‍ക്കുള്ള മ്യൂസിയങ്ങളെ എല്‍.സി.ഡി നിര്‍ദേശിക്കാറാണ് പതിവ്. 
പാരമ്പര്യകലാ ശക്തികേന്ദ്രങ്ങളില്‍നിന്ന് മാറി ഭൂമിശാസ്ത്രപരമായി ഇനിയും കണ്ടത്തെിയിട്ടില്ലാത്ത ഇടങ്ങളിലെ  സാംസ്കാരിക കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.