ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത കെട്ടിട നിയമാവലി

ദോഹ: ജി.സി.സി രാജ്യങ്ങള്‍ക്കായി ഏകീകൃത കെട്ടിട നിയമാവലി വര്‍ഷാവസാനത്തോടെ നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന അംഗരാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. നിയമം നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി താമസ-കെട്ടിട വകുപ്പുകളുടെ മന്ത്രിമാരുടെയും, വിവിധ കമ്മിറ്റികളുടെയും പ്രതിനിധികളുടെയും ഉപദേശം തേടുമെന്ന് ഖത്തര്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രി അബ്ദുല്ല സാലിഹ് മുബാറക് അല്‍ ഖുലൈഫി പറഞ്ഞു. 
അംഗരാജ്യങ്ങളിലെ പാര്‍പ്പിട വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ യോഗത്തെ തുടര്‍ന്ന് പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളുടെ ക്രോഡീകരണത്തിനായി ജി.സി.സി രാജ്യങ്ങളിലെ  വിവിധ മന്ത്രാലയങ്ങളെയും ഏജന്‍സികളെയും സമീപിക്കും. ഉദാഹരണമായി ഖത്തറില്‍ മുനിസിപ്പല്‍ നഗരാസൂത്രണ വിഭാഗത്തെയും അശ്ഗാല്‍ പോലുള്ള പൊതുവകുപ്പുകളെയുമാണ് ചുമതലപ്പെടുത്തുക. 
സമ്മേളനത്തില്‍ നടപ്പ് കെട്ടിടരീതികളിലെ നിലവാരത്തെയും നിയമങ്ങളെയും കുറിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. അടുത്ത ഡിസംബറില്‍ കൈറോയില്‍ നടക്കുന്ന അറബ് രാജ്യങ്ങളിലെ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ ഈ രാജ്യങ്ങളിലെ വാസ്തുശില്‍പരീതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവും. പിന്നീട് സൗദി അറേബ്യയില്‍ ചേരുന്ന മന്ത്രിമാരുടെ യോഗത്തോടെ ഇതിന്  സമവായമുണ്ടാകും. 
അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങളായിരിക്കും പ്രാബല്യത്തില്‍ വരിക. ജനങ്ങളുടെ സുരക്ഷക്കും സുസ്ഥിര വികസനത്തിനും പ്രാധാന്യം നല്‍കുമെന്നും അറബ് ലോകത്തെ പാരിസ്ഥിതിക വശങ്ങള്‍, ഭൂപ്രകൃതി എന്നിവക്ക് പുറമെ ഇസ്ലാമിക സംസ്കാരിക പൈതൃകങ്ങളുള്‍ക്കൊണ്ടുള്ള ശില്‍പ രീതിക്കായിരിക്കും പരിഗണനയെന്നും ഖുലൈഫി പറഞ്ഞു. ഡിസംബര്‍ 28ന് ദോഹയില്‍ ചേരുന്ന ജി.സി.സി രാജ്യങ്ങളുടെ പാര്‍പ്പിട വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ പുതിയ നിയമം അനാവരണം ചെയ്യുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
ആദ്യപടിയായി ആറ് നിയമങ്ങളുടെ പട്ടികയായിരിക്കും പുറത്തിറക്കുക. നിയമങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കും സമാധാനവാസത്തിനും പ്രാമുഖ്യം നല്‍കുന്നതായിരിക്കുമെന്നും സമ്മേളനത്തില്‍ സംബന്ധിച്ച കുവൈത്ത് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
നിയമങ്ങളും വിവരശേഖരവുമുള്‍പ്പെടെ മേഖലക്കായി ഒരു വെബ്സൈറ്റും നിലവില്‍ വരുമെന്ന് അവര്‍ അറിയിച്ചു. കെട്ടിടമേഖലയിലെ വിജയികള്‍ക്കായി ഒരു ലക്ഷം റിയാലിന്‍െറയും 70 ലക്ഷം റിയാലിന്‍െറയും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ലളിതമായ പാര്‍പ്പിട പദ്ധതിക്കുള്ള ഒന്നാം സമ്മാനം റിയാദിലെ യുവാവിനും രണ്ടാം സമ്മാനം അല്‍ ജുബൈലിലെ പ്രോജക്ടിനുമാണ്. ചെലവുകുറഞ്ഞ പാര്‍പ്പിട പദ്ധതിയാണ് മൂന്നാം സമ്മാനം കരസ്ഥമാക്കിയത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.