ദോഹ: 2021 വർഷത്തെ അപേക്ഷിച്ച് ഖത്തറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ നൂറു ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി റിപ്പോർട്ട്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട വ്യോമ ഗതാഗത സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022ൽ ഖത്തറിൽ 3.5 കോടിയിലധികം യാത്രക്കാരെത്തിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 101.9 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്.
2021ൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 17703274 യാത്രക്കാരെത്തിയപ്പോൾ കഴിഞ്ഞ വർഷം 35734243 യാത്രക്കാരെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വിമാനങ്ങളുടെ നീക്കങ്ങളിലും 28.2 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ 169909 വിമാനങ്ങളെത്തിയപ്പോൾ 2022ൽ 217875 വിമാനങ്ങളാണെത്തിയത്.
2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ഫിഫ ലോകകപ്പിന് ഖത്തർ വേദിയായതിലൂടെയാണ് വിമാനങ്ങളുടെയും യാത്രക്കാരുടെയും കാര്യത്തിൽ വർധനയുണ്ടായതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. അതേസമയം, 2021നെ അപേക്ഷിച്ച് 2022ൽ ചരക്ക്, തപാൽ നീക്കത്തിൽ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021ൽ 2620095 ടണും 2022ൽ 2321921 ടണുമാണ് ചരക്ക്, തപാൽ നീക്കത്തിലുണ്ടായിരുന്നതെന്നും സ്ഥിതിവിവര കണക്കുകളിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.