കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം കാണാനായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഫാൻസ് ഫെസ്റ്റിവലിലെത്തിയ ആരാധകർ -വി.കെ. ഷെഫീർ
മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബനധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിന് തിരശ്ശീല വീണു. പരിപാടി മികച്ച വിജയമായിരുന്നുവെന്ന് സംഘാടകർ അവകാശപ്പെട്ടു.
സെമിഫൈനൽ മത്സരങ്ങൾ വരെ 80,000 ആളുകളാണ് ഇവിടെ എത്തിയത്. ടിക്റ്റെടുത്ത് സ്റ്റാളുകളിൽ പ്രവേശിച്ചവരുടെ കണക്കു മാത്രമാണിത്. ഫൈനലിലെ ആളുകളുടെ കണക്കുകൂടി എടുക്കുമ്പോൾ ഒരു ലക്ഷത്തിന്റെ അടുത്ത് എത്തുമെന്നാണ് കരുതുന്നത്. നോക്കൗട്ട് മത്സരം മുതലായിരുന്നു കൂടുതൽ ആളുകളെ ഫാൻസ് ഫെസ്റ്റിവൽ നഗരിയിലേക്ക് ആകർഷിച്ചുതുടങ്ങിയത്. എല്ലാ പ്രതീക്ഷകളെയും കവച്ചുവെച്ച് നടന്ന മേള മികച്ച വിജയമാണെന്നും ഇത്തരത്തിലുള്ള ഇവന്റ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഫാൻസ് ഫെസ്റ്റിവലിന്റെ മാർക്കറ്റിങ് ഉപദേഷ്ടാവായ ലുഥ അൽ ഹബ്സി പറഞ്ഞു. മൊറോക്കോ-സ്പെയിൻ മത്സരത്തിനായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ഫാൻസ് ഫെസ്റ്റിവൽ നഗരിയിൽ എത്തിയിരുന്നത്. മൊറോക്കോക്ക് അഭിവാദ്യമർപ്പിച്ച് എത്തിയ സ്വദേശികളും വിദേശികളുമടക്കമുള്ള നൂറുകണക്കിനാളുകൾ ഉത്സവാന്തരീക്ഷമായിരുന്നു ഫാൻസ് ഫെസ്റ്റിവൽ നഗരിയിൽ തീർത്തത്.
ഒമാനിൽ ഗണ്യമായ മൊറോക്കക്കാരുണ്ട്. അവർ സംഘടിതരായി എത്തിയതാണ് ആഘോഷങ്ങൾക്ക് പൊലിമ പകർന്നതെന്ന് ലുഥ അൽ ഹബ്സി പറഞ്ഞു. ഗ്രൂപ് ഘട്ടങ്ങളിലെയും മറ്റും മത്സരങ്ങളിൽ ആദ്യ കളിക്കുശേഷം ആരാധകർ ഫാൻസ് ഫെസ്റ്റിവൽ നഗരി വിടുമെന്നായിരുന്നു സംഘാടകർ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, ഇവരിൽ ഭൂരിഭാഗം പേരും വൈകിയുള്ള മത്സരങ്ങൾ കാണാൻ നഗരിയിൽ തങ്ങിയിരുന്നു. ഇത് ഫാൻസ് ഫെസ്റ്റിവലിലെ വിവിധ ബിസിനസുകൾക്ക് സഹായമാകുകയും
ചെയ്തു.മേഖലയിൽ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബാൾ മാമാങ്കത്തെ ആവേശം ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ഫാൻസ് സോണുകൾ ഒരുക്കിയിരുന്നത്. ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നതിന് പുറമെ കുടുംബങ്ങളെ ആകർഷിക്കുന്നതിനായി വിവിധങ്ങളായ വിനോദ പരിപാടികളും നഗരിയിൽ സജ്ജീകരിച്ചിരുന്നു. നവംബറിൽ 20ന് തുടങ്ങിയ ഫെസ്റ്റിവലിൽ മലയാളികളടക്കം ആയിരക്കണക്കിന് ആളുകളായിരുന്നു ദിനേന സന്ദർശകരായെത്തിയത്. എല്ലാ ആരാധക കൂട്ടങ്ങളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഫുട്ബാൾ ഗ്രാമങ്ങൾ സജ്ജീകരിച്ചിരുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിരുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈവിധ്യമാർന്ന ഇന്ററാക്ടിവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബാൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നതായിരുന്നു. സുഹാർ, സലാല, സൂർ തുടങ്ങി രാജ്യത്തിന്റെ ചെറുതും വലുതുമായ സ്ഥലങ്ങളിൽ നിരവധി ഫാൻസ് സോണുകളാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.