മസ്കത്ത്: ചുഴലിക്കാറ്റിൽപെട്ട് അൽ വുസ്ത ഗവർണറേറ്റിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ബുധനാഴ്ച കണ്ടെത്തി. ഇതോടെ മൊത്തം ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുകം, സിനാവ് ആശുപത്രി മോർച്ചറികളിലായുള്ള മൃതദേഹങ്ങൾ അഴുകി ജീർണാവസ്ഥയിലായതിനാൽ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
മൊത്തം 15 പേരെയാണ് കടലിൽ കാണാതായത് എന്നാണ് ആർ.ഒ.പി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിൽ ഒരാളെ ജീവനോടെയാണ് കണ്ടെത്തിയത്. ആർ.ഒ.പി ട്വീറ്റ് അനുസരിച്ച് ഇനി എട്ട് മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.
തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ പൊലീസും സിവിൽ ഡിഫൻസും പ്രദേശവാസികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മസീറ ഗവർണറേറ്റിൽനിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ലോഞ്ചും അപകടത്തിൽ പെട്ടിട്ടുണ്ട്. അഞ്ച് തമിഴ്നാട് സ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ 17ാം തീയതിയാണ് മസീറയിൽനിന്ന് അപകടത്തിൽ പെട്ട ലോഞ്ച് യാത്ര തിരിച്ചത്. 24ന് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് നിരവധി ബോട്ടുകൾ കരക്ക് അടുത്തെങ്കിലും ഇൗ ബോട്ടിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ചുഴലിക്കാറ്റും കടലിെൻറ പ്രക്ഷുബ്ധാവസ്ഥയും ഒടുങ്ങിയ ശേഷം റോയൽ ഒമാൻ പൊലീസ് ബോട്ടുകളും എയർഫോഴ്സ് ഹെലികോപ്ടറുകളും ഒപ്പം മത്സ്യത്തൊഴിലാളികളും നടത്തിയ പരിശോധനയിലാണ് മസീറയിൽ നിന്ന് ദുകം ഭാഗത്തേക്കുള്ള ഉൾക്കടലിൽ മറിഞ്ഞ ലോഞ്ചും മൃതദേഹങ്ങളും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.