സലാല: മെകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ സമ്മാനിച്ച വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ സലാലയിലെ വാദി ദർബാത്തിലേക്ക് സന്ദർശക ഒഴുക്ക്. പെരുന്നാൾ അവധി ദിവസങ്ങളിൽ നിരവധി സന്ദർശകരാണ് ഇവിടെയെത്തിയത്. സ്വദേശികളും പ്രവാസികളും കുടുംബസമേതവും സുഹൃത്തുക്കൾക്ക് ഒപ്പവുമാണ് ഇവിടേക്ക് എത്തുന്നത്. താഖ-മിർബാത്ത് റോഡിൽനിന്ന് 20 കി.മീറ്റർ മാറിയുള്ള വാദി ദർബാത്ത് പ്രദേശത്ത് പാറക്കെട്ടുകളിലും കുന്നിൻചെരിവുകളിലും മനം നിറച്ചൊഴുകുന്ന അതിസുന്ദരമായ ധാരാളം വെള്ളച്ചാട്ടങ്ങളാണ് മെകുനുവിനെ തുടർന്ന് രൂപപ്പെട്ടിട്ടുള്ളത്.
ചുഴലിക്കാറ്റിെൻറ ഭാഗമായി മലകളിലും മറ്റും പെയ്ത മഴ ഉറവകളായി പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടങ്ങൾ തീർത്ത് അരുവിയായി ഒഴുകുകയാണിവിടെ. വെള്ളച്ചാട്ടത്തിെൻറ സമീപത്തായി അപകടകരമായ ഗർത്തങ്ങൾ ഒളിഞ്ഞുകിടക്കുന്നതിനാൽ കുളിക്കാനും സെൽഫിയെടുക്കാനും മറ്റുമായി വെള്ളക്കെട്ടുകളിലേക്കിറങ്ങുന്നത് അപകടകരമാണ്. വെള്ളച്ചാട്ടങ്ങൾക്ക് ശേഷമുള്ള ഭാഗത്തേക്ക് പ്രവേശിക്കുന്നിടത്ത് വെള്ളം കുത്തിയൊലിച്ചതിനെത്തുടർന്ന് റോഡുകൾ തകർന്നു കിടക്കുന്നതിനാൽ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. ‘മെകുനു’ ചുഴലിക്കാറ്റിലും പേമാരിയിലും പല മേഖലകളിലും ധാരാളം നാശനഷ്ടങ്ങളുണ്ടായെങ്കിലും സലാലയിലെ പ്രകൃതിദത്ത ജലാശയങ്ങളെ ഖരീഫിനും മുമ്പേ ജലസമൃദ്ധമാക്കാൻ മെകുനു സഹായകമായി. ഇതോടൊപ്പം താഴ്വരകളിലെയും മറ്റും പച്ചപ്പും പെരുന്നാൾ പൊതുഅവധി ചെലവഴിക്കാൻ സലാലയിൽ എത്തുന്നവരുടെ കണ്ണിന് കുളിർമ പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.