നന്മ നിറഞ്ഞ പ്രഭാതങ്ങളുടെ പ്രത്യാശയുമായി വന്നെത്തുന്ന വിഷുവിനായി ഒമാനും ഒരുങ്ങുകയാണ്. മസ്കത്തിൽ കണിക്കൊന്ന പൂത്തപ്പോൾ
സുഹാർ: വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കേ പ്രവാസികൾ ഒരുക്കങ്ങളുടെ തിരക്കിൽ. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ വരവേൽക്കാൻ ഒമാൻ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, വിപണിയിലെ വിലക്കയറ്റം സദ്യയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. പ്രവാസി മലയാളികൾക്ക് ഇത്തവണ വിഷുക്കണി കാണുന്നതിനൊപ്പം തന്നെ പോക്കറ്റും ഒന്ന് ശ്രദ്ധിക്കേണ്ടി വരും.
വിഷു ദിനം എത്തുന്നത് ഒമാനിൽ പ്രവൃത്തി ദിവസമായതിനാൽ ബാച്ചിലർമാരടക്കം പലരും സദ്യകൾ റസ്റ്റോറന്റുകളിൽ മുൻകൂട്ടി ഓർഡർ ചെയ്തു കഴിഞ്ഞു.
പഴയതു പോലെ എല്ലാ റെസ്റ്റോറന്റുകളും സദ്യ ഒരുക്കങ്ങളിൽ സജീവമല്ല വിലക്കയറ്റവും നാട്ടിൽ നിന്ന് എത്തുന്ന പച്ചക്കറികളുടെ ലഭ്യത കുറവുമാണ് പലരെയും അടുക്കളയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. പാർസൽ നൽകുന്ന പ്ലാസ്റ്റിക് കപ്പുകൾക്കടക്കം വില കൂടിയിട്ടുണ്ട്. പല റസ്റ്റോറന്റുകളും മുൻകൂട്ടി ഓർഡർ അനുസരിച്ചേ സദ്യ നൽകുന്നുള്ളൂ. മൂന്നര റിയാൽ മുതൽ ആറ് റിയാൽ വരെയാണ് സാധാരണ സദ്യക്ക് ഇപ്പോൾ ഈടാക്കുന്നത്. എന്നാലും ഓർഡറുകൾക്ക് കുറവില്ലെന്ന് റസ്റ്ററന്റ് ഉടമകൾ പറയുന്നു. വിഷു സദ്യയിൽ 25 കൂട്ടം വരെ നൽകി പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
തെക്കൻ കേരളത്തിൽ വിഷുസദ്യ വെജിറ്റേറിയനാണെങ്കിൽ വടക്കൻ കേരളത്തിൽ സദ്യ ഒരു നോൺ വെഒ് കൂട്ടെങ്കിലും ഇല്ലാതെ പൂർണമാവില്ല. അതുപോലെ ഒമാനിലും വേജിറ്റേറിയൻ സദ്യയും നോൺ വെജ് സദ്യയും നൽകുന്ന റസ്റ്റോറന്റുകളുമുണ്ട്. ലുലു, നെസ്റ്റോ പോലുള്ള വലിയ ഹൈപർ മാർക്കറ്റുകളും അവരുടെ വിഷു സദ്യയുടെ ഓർഡറുകൾ എടുത്തു തുടങ്ങിയിട്ടുണ്ട്. വിവിധ തരം പായസങ്ങൾ ഇവിടെ സജീവമായിട്ടുണ്ട് പായസവും പ്രഥമനും കിലോ അളവിൽ ലഭ്യമാണ്. വിഷു ദിനത്തൽ പായസം കൂടെ ജോലിചെയ്യുന്നവർക്കും അടുത്ത സുഹൃത്തുക്കൾക്കും വാങ്ങി നൽകുന്നവർ ഏറെയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സാധനങ്ങൾക്ക് വില കൂടുതലാണ്. എങ്കിലും വിഷു ആഘോഷം ഒഴിവാക്കാൻ കഴിയില്ലല്ലോ. ചെലവ് ചുരുക്കാൻ വിഭവങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് സഹമിലെ ഒരു വീട്ടമ്മ പറഞ്ഞു.
വിലക്കയറ്റം ഒരു വെല്ലുവിളിയാണെങ്കിലും, ഒമാനിലെ മലയാളികൾക്ക് വിഷു കേവലം ഒരു ആഘോഷം മാത്രമല്ല, അത് നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം പുതുക്കൽ കൂടിയാണ്. അതുകൊണ്ട് തന്നെ, ചെലവ് അല്പം കൂടിയാലും ഐശ്വര്യപൂർണമായ ഒരു വിഷു സദ്യ ഒരുക്കാനുള്ള തിരക്കിലാണ് ഒമാനിലെ മലയാളി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.