മസ്കത്ത്: സ്വകാര്യ വാഹനങ്ങളുടെ ഓപറേറ്റിങ് ലൈസന്‍സ് (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ ദീർഘിപ്പിക്കാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യർഥനയെത്തുടർന്ന് ആ കാലയളവിലേക്ക് ദീർഘിപ്പിച്ച് നൽകുന്നതായിരിക്കും. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് (61/2024) പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സെൻ അൽ ശറൈഖിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തീരുമാനം ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള മുൽക്കിയ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്. അംഗീകൃത നയതന്ത്ര, കോൺസുലാർ ബോഡികളുടെയും സംഘടനകളുടെയും സർക്കാർ വാഹനങ്ങൾക്കും രണ്ട് വർഷത്തേക്കുമായിരുന്നു അനുവദിച്ചിരുന്നത്.
കാലാവധി മാനദണ്ഡത്തില്‍ നിന്ന് കൃഷിക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളെ ഒഴിവാക്കിയിട്ടുണ്ട്.
രജിസ്ട്രേഷനുംപുതുക്കലിനും ഇനിപറയുന്ന വാഹനങ്ങൾക്ക് സാങ്കേതിക പരിശോധന ആവശ്യമാണ്
വാണിജ്യ വാഹനങ്ങൾ
(10 വർഷത്തിന് താഴെയായി നിർമിച്ച ചെറിയ പിക്കപ്പുകൾ സ്വകാര്യ പാസഞ്ചർ വാഹനങ്ങൾ, പരസ്യങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ ഒഴികെ)
ഭാരമേറിയ സർക്കാർ വാഹനങ്ങളും എക്യുപ്മെന്റുകളും
ടാക്സികൾ, സ്കൂൾ ബസുകൾ, എല്ലാ തരത്തിലുമുള്ള ബസുകൾ, പത്ത് വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള കാറുകളും മോട്ടോർസൈക്കിളുകളും
പത്ത് വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പരിമിതമായ ഉപയോഗ വാഹനങ്ങളും ട്രക്കുകളും (ചെറിയ പിക്കപ്പുകൾ ഉൾപ്പെടെ). എൻജിൻ, ബോഡി, നിറം അല്ലെങ്കിൽ ഏതെങ്കിലും ആവശ്യഭാഗം മാറ്റുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്താൽ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കണം.
ബ്ലാക്ക് പോയന്റുകൾ രേഖപ്പെടുത്തില്ല
മസ്കത്ത്: ആർ.ഒ.പി വാഹന പരിശോധനക്കിടെ ലൈസൻസോ മുൽക്കിയയോ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഇനി ബ്ലാക്ക് പോയന്റുകളും രേഖപ്പെടുത്തുന്നതലെന്ന് അധികൃതർ അറിയിച്ചു. ഈ ലംഘനങ്ങൾക്ക് മുമ്പ് മൂന്ന് ബ്ലാക്ക് പോയൻറുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതേസമയം, പിഴ ചുമത്തുന്നത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.