മസ്കത്ത്: മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഫോണിലൂടെ ചർച്ച നടത്തി.
പ്രധാനമായും അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയും നിലവിലെ പ്രാദേശിക സാഹചര്യങ്ങളുമാണ് ചർച്ചാവിഷയമായത്.
സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുലാത്തി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. കൂടാതെ, കനേഡിയൻ വിദേശ കാര്യമന്ത്രി അനിത ആനന്ദ്, ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ, നെതർലാൻഡ്‌സ് വിദേശകാര്യ മന്ത്രി ടോം ബെറൻഡ്‌സെൻ, ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഗ എന്നിവരുമായും സയ്യിദ് ബദർ ആശയവിനിമയം നടത്തി.
മേഖലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ മന്ത്രിമാർ വിലയിരുത്തി. യു.എസ്-ഇറാൻ ചർച്ചകളിൽ ഒരു സുപ്രധാന തീരുമാനം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയും, അതുവഴി ആഗോള വിതരണ ശൃംഖലയെയും സമുദ്ര ഗതാഗതത്തെയും ബാധിക്കാത്ത തരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി.
സമാധാനം നിലനിർത്തുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും തുടർച്ചയായ നയതന്ത്ര ഏകോപനവും സംഭാഷണങ്ങളും അനിവാര്യമാണെന്ന് ചർച്ചകൾ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ആഗോളതലത്തിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകൾ നടന്നത്.
ഹോർമുസിലെ സുരക്ഷ, കപ്പൽ ജീവനക്കാരുടെ മോചനം: ചർച്ച നടത്തി ഒമാനും ഇറാനും
മസ്കത്ത്: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്‌ചിയുമായി ചർച്ച നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തീര രാജ്യങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
നിർമാണാത്മക ചർച്ചകളാണ് നടന്നതെന്ന് സയ്യിദ് ബദർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന സമുദ്രപാതകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പ്രായോഗികമായ പരിഹാരങ്ങളും നയതന്ത്ര നീക്കങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘകാലമായി തടഞ്ഞുവെച്ച കപ്പൽ ജീവനക്കാരുടെ മോചനം സംബന്ധിച്ച മാനുഷികമായ ആവശ്യകതയും അദ്ദേഹം ചർച്ചയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും നിലനിർത്താൻ നയതന്ത്രപരമായ ഇടപെടലുകൾ തുടരുമെന്നും സയ്യിദ് ബദർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.