സ്റ്റേറ്റ് കൗൺസിൽ ചെയർമാനും അംഗങ്ങളുമായുള്ള യോഗത്തിനിടെ സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്‌കത്ത്: ദേശീയ വിഷയങ്ങളും രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും സംബന്ധിച്ച് സമൂഹത്തോട് വ്യക്തവും സുതാര്യവുമായ ആശയവിനിമയം ആവശ്യമാണെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. തിങ്കളാഴ്ച സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാനും അംഗങ്ങളുമായി അൽ ബറക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ യതലത്തിലെ മുൻഗണന കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ശക്തമായ ഏകോപനവും കാര്യക്ഷമമായ നടപ്പാക്കൽ സംവിധാനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വികസന ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സ്റ്റേറ്റ് കൗൺസിൽ വഹിക്കുന്ന പങ്കിനെ സുൽത്താൻ പ്രശംസിച്ചു. നിർദേശങ്ങളും ശിപാർശകളും പ്രായോഗിക തലത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കൗൺസിലിനെ ഓർമിപ്പിച്ചു. ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക, സാമൂഹിക, വികസന മേഖലകളിലുടനീളം സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപനത്തിന്റെ പങ്ക് സുൽത്താൻ വിശദീകരിച്ചു.
അൽ ബറക കൊട്ടാരത്തിൽ തിങ്കളാഴ്ച സ്റ്റേറ്റ് കൗൺസിൽ ചെയർമാനും അംഗങ്ങളുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തുന്നു
ദേശീയതല വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സ്ഥാപനങ്ങൾക്ക് സംയുക്ത ഉത്തരവാദിത്തമാണുള്ളത്. വെല്ലുവിളികൾ നേരിടുക, പൊതുനയങ്ങൾ രൂപപ്പെടുത്തുക, സർക്കാർ ദിശകൾക്ക് പിന്തുണ നൽകുക എന്നിവ രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾ മുൻനിർത്തിയായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കൃത്യമായ സന്ദേശങ്ങൾ കൈമാറണമെന്നും സുൽത്താൻ നിർദേശിച്ചു. സർക്കാർ നടത്തുന്ന ശ്രമങ്ങളും കൈവരിച്ച നേട്ടങ്ങളും വിശദീകരിക്കുന്നത് ദേശീയ തലത്തിലുള്ള പൊതുബോധം വർധിപ്പിക്കാൻ സഹായിക്കുമെന്നും സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിനിടെ, ദേശീയതല വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവയുടെ ഏജൻസികൾക്കുമുണ്ടെന്ന് സുൽത്താൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.