ഖത്​മത് മലാഹ ബോര്‍ഡര്‍ 

മസ്കത്ത്: ഒമാനും ഷാർജയിലെ തുറമുഖങ്ങൾക്കും അതിർത്തി കവാടങ്ങൾക്കുമിടയിലുള്ള ലോജിസ്റ്റിക്സ് ഇടനാഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ നിന്നുള്ള ചരക്കുലോറികൾക്ക് ടോൾ ഇളവ് പ്രഖ്യാപിച്ചു. ഷാർജ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിയും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അംഗീകൃത ലോജിസ്റ്റിക്സ് ഇടനാഴി വഴി സർവീസ് നടത്തുന്ന ഒമാനിൽ നിന്നുള്ള ട്രക്കുകൾക്ക് ഷാർജ എമിറേറ്റിലുടനീളമുള്ള ടോൾ ഗേറ്റുകളിൽ ഇളവ് ലഭിക്കും.

ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനും കമ്പനികളുടെയും ഉപഭോക്താക്കളുടെയും പ്രവർത്തനച്ചെലവ് കുറക്കാനും ട്രാൻസ്പോർട്ട്-ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ പുതിയ തീരുമാനം സഹായിക്കും. സുഹാര്‍ തുറമുഖം, ദുഖം തുറമുഖം, സലാല തുറമുഖം അടക്കം നിരവധി ഒമാനി തുറമുഖങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നുണ്ട്. കിഴക്ക്​ പടിഞ്ഞാറന്‍ തീരങ്ങളെ ബന്ധിപ്പിച്ചുള്ള സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി നിര്‍മിക്കുന്നതാണ് ഈ ലോജിസ്റ്റിക്‌സ് കോറിഡോര്‍.

തുടര്‍ച്ചയായ ചരക്ക് നീക്കത്തെ പിന്തുണക്കുന്നതിനും വര്‍ധിച്ചുവരുന്ന വിപണി ആവശ്യകതയോടു പ്രതികരിക്കുന്നതിനും സഹായകമാവുന്ന ഈ ഇടനാഴി മികച്ച ചരക്ക് നീക്ക ശൃംഖല രൂപപ്പെടുത്തുമെന്നാണ്​ വിലയിരുത്തൽ.ഇടനാഴി മുഖ്യമായും ഷാര്‍ജയിലെ ഖത്​മത് മലാഹ ബോര്‍ഡര്‍ ക്രോസിങ്, അല്‍ മദാം ബോര്‍ഡര്‍ ക്രോസിങ് എന്നീ ഇടങ്ങളിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുക.

ഇത് യു.എ.ഇയിലെയും ഒമാനിലെയും തുറമുഖങ്ങള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും ഇടയിലുള്ള ലോജിസ്റ്റിക് കണക്റ്റിവിറ്റിയുടെ കാര്യക്ഷമത ശക്തിപ്പെടുത്തുകയും ഇരുവശത്തുനിന്നും സുഗമമായ നീക്കം ഉറപ്പാക്കുകയും ചെയ്യും. എല്ലാ വിധ ഔദ്യോഗിക നടപടികളും പൂര്‍ത്തിയായതിനു പിന്നാലെ മെയ് 14 മുതല്‍ ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഖത്​മത് മലാഹ വഴി ഖാലിദ് തുറമുഖത്തില്‍ നിന്ന് സോഹര്‍ തുറമുഖത്തിലേക്കുള്ള ആദ്യ ചരക്ക് നീക്കം നടത്തുകയും ചെയ്തു. സമുദ്ര-കര ഗതാഗതങ്ങളെ സംയോജിപ്പിക്കുന്ന ഈ ഇടനാഴി തടസ്സമില്ലാത്ത ലോജിസ്റ്റിക്‌സ് വിപുലീകരണം നല്‍കുന്നതിലുടെ വിപണി പ്രവേശനം വിപുലീകരിക്കുകയും പ്രവര്‍ത്തനകാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.

Tags:    
News Summary - Sharjah announces toll exemption for goods trucks from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.