മസ്കത്ത്: മസ്കത്തിെൻറ ഹൃദയമായ റൂവിക്ക് ആളാരവമൊഴിഞ്ഞ ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. അത്യാവശ്യ സാധനങ്ങൾ വിൽപന നടത്തുന്ന കടകളൊഴികെ മറ്റ് കടകൾ അടച്ചിടാൻ നിർദേശിച്ചശേഷമുള്ള ആദ്യ വെള്ളിയാച. കോവിഡ് ഭീതി പരന്നശേഷം പൊതുവെ റൂവിയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും കടകളെല്ലാം അടച്ചതോടെ റൂവിയും റൂവി ഹൈസ്ട്രീറ്റുമെല്ലാം അക്ഷരാർഥത്തിൽ കാലിയായി. സാധരണ വെളിയാഴ്ചകളിൽ പ്രത്യേകിച്ച് മാസത്തിലെ ആദ്യത്തെയും, അവസാനത്തെയും വെള്ളിയാഴ്ച റൂവിയിൽ നിരവധിയാളുകൾ എത്താറുള്ളതാണ്.
റൂവിയെ ഇങ്ങനെ കണ്ടതായി ഒരിക്കൽപോലും ഓർമയില്ലെന്ന് പ്രവാസ ജീവിതത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ടവർ പറയുന്നു. സുഹൃത്തുക്കളെ കാണാനും സാധനങ്ങൾ വാങ്ങാനും പണം അയക്കാനുമൊക്കെയാണ് മസ്കത്തിൽനിന്നും പുറത്തുനിന്നുമുള്ളവർ റൂവിയിൽ എത്താറുണ്ടായിരുന്നത്. രാവിലെ എത്തുന്ന പലരും സിനിമ ഒക്കെ കണ്ടു രാത്രിയോടെയാണ് തിരിച്ചു പോകാറുണ്ടായിരുന്നത്. കോവിഡ് പരന്നശേഷം പൊതുഗതാഗതം നിർത്തിവെച്ചതും ആളുകൾ കൂട്ടം ചേരുന്നത് വിലക്കി അധികൃതർ നിർദേശം പുറപ്പെടുവിച്ചതുമെല്ലാം റൂവിയിലേക്ക് ആളുകൾ എത്താതിരിക്കാൻ കാരണമായി. ഏതാനും കോഫി ഷോപ്പുകളും ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിെൻറ എല്ലാ ഗേറ്റുകളും പൂർണമായും അടച്ചു. പള്ളി പൂർണമായും അടച്ച സമയത്തും സാധാരണ ഒരു ചെറിയ ഗേറ്റ് തുറന്നുവെച്ചിരുന്നു. അതുവഴി ആളുകൾ ഒറ്റക്ക് നമസ്കരിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ, സുരക്ഷയുടെ ഭാഗമായി പൂർണമായിതന്നെ ഇപ്പോൾ പള്ളി അടച്ചു. അതേസമയം, പൊലീസ് പരിശോധന നഗരത്തിൽ കർശനമാക്കി. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാൽ ഉടൻ താക്കീത് നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. അതേസമയം, റൂവിയെ ഇങ്ങനെ കാണേണ്ടിവന്നതിൽ ഉള്ള ദുഃഖം പലരും മറച്ചുവെച്ചില്ല. ഗോനു പോലുള്ള പ്രകൃതിദുരന്തം ഉണ്ടായ സമയത്തുപോലും റൂവി നിശ്ചലം ആയിരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. വെള്ളിയാഴ്ച കച്ചവടം മാത്രം പ്രതീക്ഷിച്ചിരുന്ന റൂവിയിലെ കച്ചവടക്കാർ ഭാവിയെ കുറിച്ച ആശങ്കയിലാണ്. കോവിഡ് ഭീതി എത്രയും വേഗത്തിൽ വിെട്ടാഴിയണമെന്ന പ്രാർഥനയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.