മസ്‌കത്ത്: കുട്ടികളുടെ ബൗദ്ധിക വളർച്ചയും ഗണിതശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) പ്രത്യേക സൗജന്യ ഓൺലൈൻ മെന്റൽ മാത്ത്സ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്ററെന്ന വിശേഷണം നേടിയ പ്രശസ്ത ഗണിത പ്രതിഭ നീലകാന്ത ഭാനു പ്രകാശ് ശിൽപശാല നയിക്കും.
ഗണിതത്തെ ഭയപ്പെടുന്ന കുട്ടികൾക്ക് അതിനോടുള്ള താൽപര്യം വളർത്തുകയും, ഗണിതശാസ്ത്രത്തെ കൂടുതൽ ലളിതവും ആസ്വാദ്യകരവുമായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഗണിതശാസ്ത്ര ലോകത്ത് അതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ ഭാനു പ്രകാശ് നാല് ഗിന്നസ് വേൾഡ് റെക്കോർഡുകളുടെ ഉടമയും അമ്പത് ലിംക ബുക്ക് ഓഫ് റെക്കോർഡുകളുടെ ജേതാവുമാണ്.
ആറു മുതൽ 13 വയസ് വരെയുള്ള, ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ അവസരം. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 75 മിനിറ്റ് ദൈർഘ്യമുള്ള സെഷനുകളിൽ കുട്ടികളുടെ പ്രായത്തിനും പഠന നിലവാരത്തിനും അനുയോജ്യമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ ചിന്താശേഷി ഉണർത്തുകയും ഗണിതത്തോടുള്ള സമീപനം മാറ്റുകയും ചെയ്യുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ജൂൺ 11 ന് വൈകിട്ട് ആറിനും ജൂൺ 13 ന് രാവിലെ 10 നും (ജി.എസ്.ടി സമയം) രണ്ട് സെഷനുകളായാണ് പരിപാടി നടക്കുന്നത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് പങ്കെടുക്കാനാകും.
ഈ വർക്ക്‌ഷോപ്പിലൂടെ കുട്ടികൾക്ക് ഗണിതം കൂടുതൽ വേഗത്തിലും കൃത്യതയോടെയും ചെയ്യാനുള്ള കഴിവ് വികസിപ്പിക്കാൻ സാധിക്കും. പ്രശ്നപരിഹാരശേഷി, ലോജിക്കൽ തിങ്കിംഗ്, മെമ്മറി പവർ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം പഠനത്തിൽ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാനും ഇത് സഹായകമാകും. പുതിയ മെന്റൽ മാത്ത്സ് ട്രിക്കുകളും കണക്കുകൂട്ടൽ രീതികളും പരിചയപ്പെടുന്നതിലൂടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താൻ കഴിയും.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ആദ്യം പൂർത്തിയാക്കുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.