മസ്കത്ത്: വിദേശികളായ ഉടമസ്ഥരെ പ്രതീക്ഷിച്ച് വിവിധ ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് പദ്ധതികളിലായി ഒരുങ്ങുന്നത് അയ്യായിരത്തിലധികം വീടുകൾ. അഞ്ച് ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് പദ്ധതികളിലായാണ് ഇവയുടെ നിർമാണം പുരോഗമിക്കുന്നത്. മൊത്തം നാലു ദശലക്ഷം റിയാൽ മൂല്യമുള്ളതാണ് ഇൗ പദ്ധതികൾ. നിലവിലെ ഒമാൻ നിയമപ്രകാരം ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലാണ് വിദേശ പൗരന്മാർക്ക് വീടുകൾ വാങ്ങാൻ നിയമം അനുവദിക്കുന്നുള്ളൂ. എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം കോംപ്ലക്സുകൾക്ക് പുറത്ത് ഭൂമി വാങ്ങുന്നതടക്കം നിയമത്തിൽ ഉദാരത കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് സർക്കാർ.
ടൂറിസവും വിദേശ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നതെന്ന് ടൂറിസം മന്ത്രാലയം ലീഗൽ അഫയേഴ്സ് വിഭാഗം ഉപദേഷ്ടാവ് മുബാറക് ബിൻ ഹമദ് അൽ അലാവി പറഞ്ഞു. ദിയാർ റാസ് അൽ ഹദ്ദ് റിസോർട്ട്, ഒമാജിൻ പ്രോജക്ട്, ഖുറിയാത്ത് ഇൻറഗ്രേറ്റഡ് പ്രോജക്ട്, നസീം അൽ സബാഹ് പ്രോജക്ട്, അൽ നഖീൽ പ്രോജക്ട് തുടങ്ങിയ സ്വകാര്യ ടൂറിസം കോംപ്ലക്സ് പദ്ധതികളിലാണ് ഇൗ വീടുകൾ പുരോഗമിക്കുന്നത്.
അൽ മൗജ്, ബാറൽ ജിസ, മസ്കത്ത് ഹിൽസ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്, അൽ സിഫ റിസോർട്ട്, സരായ ബന്ദർജിസ (മസ്കത്ത് ബേ), സലാല ബീച്ച് റിസോർട്ട് തുടങ്ങിയ മന്ത്രാലയത്തിനും പങ്കാളിത്തമുള്ള ടൂറിസം കോംപ്ലക്സ് പദ്ധതികൾ ഇതിന് പുറമെയാണ്. റിയൽ എസ്റ്റേറ്റ് മേഖല ജി.സി.സി പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ സർക്കാർ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. 2040 വരെ ടൂറിസം കർമപദ്ധതികൾക്ക് കുറഞ്ഞത് 18 ശതകോടി റിയാലെങ്കിലും നിക്ഷേപമായി വേണ്ടതുണ്ട്. ഇതിൽ ഏറിയ കൂറും നിക്ഷേപം സംബന്ധിച്ച് ഇതിനകം ധാരണയായിട്ടുണ്ട്. മറ്റുള്ളവ സംബന്ധിച്ച് ചർച്ചകൾ നടന്നുവരുകയാണെന്നും ഹമദ് അൽ അലാവി പറഞ്ഞു.
റോയൽ ഡിക്രി 1,22,016 പ്രകാരമാണ് ടൂറിസം കോംപ്ലക്സുകളിൽ വിദേശികൾക്ക് സ്ഥലവും വീടുകളും വാങ്ങാൻ അനുമതിയുള്ളത്. താമസത്തിനും നിക്ഷേപ ലക്ഷ്യാർഥവും രാജ്യത്തിെൻറ നിയമങ്ങൾ ലംഘിക്കാത്ത രീതിയിൽ സൗജന്യ ഉടമസ്ഥാവകാശം നൽകാനും റോയൽ ഡിക്രി നിർദേശിക്കുന്നു. ദിയാർ റാസൽഹദ്ദ് പദ്ധതിയിൽ 700 താമസ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്.സീബിലെ ഒമാജിൻ പദ്ധതിയിലാകെട്ട താമസകേന്ദ്രങ്ങളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ഹോട്ടലുകൾ, ബ്യൂട്ടിക് മാൾ, ഒാപൺ എയർ ആംഫി തിയറ്റർ, പ്രദർശന നഗരി, ഹാർബർ, മറീന, റസ്റ്റാറൻറുകൾ തുടങ്ങിയവ അടങ്ങിയതാണ് ഒമാജിൻ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.