ജബൽ ശംസിൽനിന്നുള്ള മഴ കാഴ്ച , റുസ്താഖിൽ നിറഞ്ഞൊഴുകുന്ന വാദി ബനി ഗാഫിർ
മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് സുൽത്താനേറ്റിലെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. റുസ്താഖ്, സമാഈൽ, സുഹാർ, ജബൽ ശംസ്, ഇബ്രി, ഖാബൂറ എന്നിവിടങ്ങളിലും ചില ഉൾപ്രദേശങ്ങളിലാണ് മഴ അനുഭവപ്പെട്ടത്. പലയിടങ്ങളിലും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. വാദികൾ നിറഞ്ഞൊഴുകി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സറാത്ത് ഇബ്രി പർവതത്തിൽ ആലപ്പഴത്തോടൊപ്പമുള്ള മിതമായ മഴയാണ് ലഭിച്ചത്. വാദി ബനി ഗാഫിറിൽ മലവെള്ളം ഇരമ്പിയെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈകിട്ടോടെയാണ് പലയിടത്തും മഴ കനത്തത്. എന്നാൽ, തലസ്ഥാന നഗരിയിലടക്കം മറ്റു പ്രദേശങ്ങളിൽ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
അതേസമയം ഒമാന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ തീരദേശ, പർവത പ്രദേശങ്ങളിലും ആൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ചവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും അതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.