മസ്കത്ത്: വെള്ളിയാഴ്ച മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച മഴ മറ്റു ഗവർണറേറ്റുകളിലേക്ക് വ്യാപിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തതോടെ സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും (ആർ.ഒ.പി) രക്ഷാപ്രവർത്തനം ശക്തമാക്കി. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം. അതോടൊപ്പം, അപകടങ്ങളൊഴിവാക്കാൻ ജാഗ്രത നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികൾ മുറിച്ചുകടക്കരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. സമാഇൗലിൽ ബസ് വാദിയിൽ ഒഴുകിേപ്പായി. 15 സീറ്റുള്ള ബസാണ് ഒഴുക്കിൽപെട്ടത്. എന്നാൽ, ആളപായമുള്ളതായി റിപ്പോർട്ടില്ല.
വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. വെള്ളം പൊങ്ങിയതിനെ തുടർന്ന് ശിനാസിലെ തെക്കൻ ഹിലയിലെ വീട്ടിൽ കുടുങ്ങിപ്പോയ ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചു. വാദി നഅമക്കും വാദി സൂർ അൽ ബലൂഷിനും ഇടയിൽ വാഹനത്തിൽ കുടുങ്ങിയ കുടുംബത്തിലെ എട്ടുപേരെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
ബാലിദ പ്രദേശത്ത് വീട്ടിലെ വൈദ്യുതി ബോക്സിൽനിന്ന് തീപടർന്നു. അധികം വൈകാതെ തീ നിയന്ത്രണ വിധേയമാക്കി. സൊഹാർ വിലായത്തിലെ സുവൈറയിലെ വിളക്കുകാലിലും തീപിടിത്തമുണ്ടായി. സുമൈൽ വിലായത്തിലെ വാദി അൽ ഒൗഖിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് മൂന്നുപേരെ രക്ഷിച്ചു. ഇസ്കി വിലായത്തിലെ വാദി ശബഖിൽ കുടുങ്ങിയ 12 വാഹനങ്ങളിലുള്ളവരെയും മാറ്റി. സുലൈമിലെ വാദി ഹൽഫൈനിൽ കുടുങ്ങിയ ട്രെയിലർ ഡ്രൈവറെ രക്ഷിച്ചു. മഅ്മൂറ വാദിയിൽ വാഹനത്തിൽ കുടുങ്ങിക്കിടന്ന കുടുംബത്തിലെ ആറുപേരെ രക്ഷപ്പെടുത്തി. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിലെ വാദികളിൽ കുടുങ്ങിയ നിരവധി പേരെയും രക്ഷിച്ചു. വുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിലാണ് ഞായറാഴ്ച കനത്ത മഴ ലഭിച്ചത്. തുടർന്ന് വാദി ശറബ് കരകവിഞ്ഞൊഴുകി. മസ്കത്ത് ഗവർണറേറ്റിലെ മസ്കത്ത്, സീബ്, ബോഷർ വിലായത്തുകളിൽ മിതമായ മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകി. മുസന്ദം ഗവർണറേറ്റിലെ കസബ്, മദ്ഹ, ദിബ്ബ വിലായത്തുകളിലും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലും ബുറൈമി ഗവർണറേറ്റിലും മിതമായ മഴ ലഭിച്ചു. വാദികൾ കരകവിഞ്ഞു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന, റുസ്താഖ്, നഖൽ, ബർക, വാദി അൽ മആവിൽ വിലായത്തുകളിൽ നേരിയ മഴയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.