മസ്കത്ത്: രാജ്യത്തെ വൈദ്യുതി ഉൽപാദനം ഈ വർഷം ഏപ്രിൽ അവസാനത്തോടെ 0.3 ശതമാനം വർധിച്ച് മണിക്കൂറിൽ 11,284.1 ജിഗാവാട്ടായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 11,245.7 ജിഗാവാട്ടായിരുന്നു. ദോഫാർ ഗവർണറേറ്റിൽ 7.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 1.145 ജിഗാവാട്ട് വൈദ്യുതിയാണ് മണിക്കൂറിൽ ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഈ വർഷമിത് 1.229 ജിഗാവാട്ട് ആയാണ് ഉയർന്നിരിക്കുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം, അൽ വുസ്ത ഗവർണറേറ്റിൽ വൈദ്യുതി ഉൽപാദനത്തിൽ 41.7 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനത്തോടെ 217.4 ജിഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ വർഷം ഇക്കാലയളവിലിത് 126.7 ജിഗാവാട്ട് ആയി കുറഞ്ഞു. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനി, റൂറൽ ഏരിയ ഇലക്ട്രിസിറ്റി എന്നീ കമ്പനികളുടെ വാങ്ങലുകൾ ഉൾപ്പെടെ ഈ വർഷം ഏപ്രിൽ അവസാനം സുൽത്താനേറ്റിന്റെ ആകെ വൈദ്യുതി ഉൽപാദനം 10,927.2 ജിഗാവാട്ട് ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 0.5 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ മണിക്കൂറിൽ 10,872.5 ജിഗാവാട്ടായിരുന്നു. ആകെ വൈദ്യുതി ഉൽപാദനത്തിന്റെ ഭൂരിഭാഗവും വടക്ക്-തെക്ക് ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ അവസാനത്തോടെ 6,827.8 ജിഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.0 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്. 6,691.2 ജിഗാ വാട്ട് വൈദ്യുതിയാണ് 2021ൽ ഉൽപാദിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.